Subscribe:

Ads 468x60px

Featured Posts

Thursday, November 15, 2012

വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും


കഥ ഇതുവരെ: 
മാനം മര്യാദയ്ക്ക് ഭൂലോകത്ത് ജീവിക്കുന്നതിനിടയില്‍ ബൂലോകത്തേക്ക് വഴിതെറ്റിവന്നൊരു അനോണിയാണ് ഈ കുരുത്തംകെട്ട അവിലവലാതി. പേര് കണ്ണൂരാനാണെന്നും നാട് കണ്ണൂരിലാണെന്നും വീമ്പിളക്കുന്ന ഒരഹങ്കാരി. സ്വാനുഭവങ്ങളുടെ തീക്ഷ്ണതകള്‍ വരച്ചുകാട്ടി ബ്ലോഗില്‍ പേരെടുക്കാന്‍ പോര് നടത്തുന്ന ഒരു ദുബായിക്കാരന്‍ പ്രവാസി. ഒടുവില്‍ പതിനാറാമത്തെ ഈ പോസ്റ്റോടുകൂടി കമന്റിനോടുള്ള ആര്‍ത്തിയും ബ്ലോഗിനോടുള്ള ആസക്തിയും അവസാനിപ്പിക്കുകയാണ്. എന്നാലും ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് SMS വഴിയും നേരില്‍ വന്നു അഭിപ്രായം പറയാന്‍ താല്പര്യമുള്ളവര്‍ക്ക്  നേരിട്ടുവരാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അറിയിപ്പുകള്‍ക്കായി ദയവായി കമന്റ് ഫോളോ ചെയ്യേണ്ടതാണ്. ഇതേവരെ പുകഴ്ത്തുകയും ഇകഴ്ത്തുകയും പ്രശംസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. സ്നേഹപൂര്‍വ്വം കണ്ണൂരാന്‍ / കല്ലിവല്ലി.

തുടര്‍ന്ന് വായിക്കുക.


സുന്ദരിയും സുമുഖിയും സുശീലയും സുഷ്മിതാസെന്നുമാണ് നെല്ലിക്കണ്ടി മൊയ്തുഹാജിയുടെ രണ്ടാമത്തെ മകളും തൈവളപ്പില്‍ ഹംസയുടെ ഭാര്യയുമായ മറിയംബി. അതീവ സുന്ദരി. വീട്ടിലെ പൂച്ചയേക്കാള്‍ മൊഞ്ചത്തി. പ്രായം മധുരപ്പതിനേഴ് പിന്നിട്ട് കഷ്ടിച്ച് അമ്പതു വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. ഈ പ്രായത്തിലും ഇത്രേം മൊഞ്ചുണ്ടെങ്കില്‍ ചെറുപ്പത്തില്‍ എന്തോരം സുന്ദരിയായിരിക്കുമെന്ന് കളിയാക്കിയാല്‍ ആ മുഖത്ത് ശോണിമ പരക്കും.. കണ്ണുകളില്‍ നാണം വിരിയും... മൂക്കില്‍ പൂക്കള്‍ വിടരും.. ചെവിക്കുമേല്‍ പൂമ്പാറ്റ പറക്കും... ഹമ്പടി മറിയേ കള്ളീ. ദില്‍വാലേ ദുല്‍ഹനിയാ ലേജായേന്‍ഗേ.. പെണ്ണിന്റെയൊരു നാണം കണ്ടില്ലേ..!

എന്റെ കരളും കരളിന്റെ കരളുമാണ് ഈ മറിയംബി. മറിയംബിയുടെ ഒരേയൊരു മകള്‍ ആയിഷയുടെ ഒരേയൊരു മകനാണ് ഞാനെന്നയീ പോക്കിരിയും പീക്കിരിയും. ഉപ്പാപ്പ ശുജായി ആയിരുന്നുവെങ്കില്‍ ഉമ്മാമ ബഡായിയാണ്. "ന്റെ മൊഞ്ച് കണ്ടിട്ട് പിറകെ വന്നതാ നിന്റെ ഉപ്പാപ്പ.." എന്നൊക്കെ കാച്ചും. പോരാത്തതിന് "ന്റെ മക്കളും മക്കളുടെ മക്കളും ചെമന്നു തുടുത്തിരിക്കുന്നത് ഇന്റെ മൊഞ്ച്  കാരണാ"ന്നാ മൂപ്പത്തീടെ അവകാശവാദം.

പതിമൂന്നാം വയസിലായിരുന്നുവത്രേ ഉമ്മാമയുടെ കല്യാണം. 15 വയസു മുതല്‍ 33 വയസു വരെ   പുട്ടുംകുറ്റിയില്‍ നിന്നും പുട്ട് വരുമ്പോലെ എട്ടെണ്ണത്തെ ഉമ്മാമ പുറത്തേക്കു തള്ളിവിട്ടു. ഇരട്ടകള്‍ രണ്ടെണ്ണം പരട്ടലോകത്തോട്‌  വഴിയിക്കുവെച്ചേ ഗുഡ്ബൈ പറഞ്ഞു പരലോകം പൂകി.
ബാക്കിയുള്ളത് ഒരു പെണ്ണും അഞ്ച് ധീരശൂര മഹാ സാധുക്കളായ മൊശകോടന്‍മാരുമാണ്. എന്റെ അങ്കിള്‍സായ ഈ കോന്തന്മാര്‍ കാരണം അന്നും ഇന്നും നല്ലൊരു കുരുത്തംകെട്ടവനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

മൂന്നാല് കൊലപാതകം, നാലഞ്ചു ബലാല്‍സംഗം, അഞ്ചാറ് ബോംബേറ്, ആറേഴ് പിടിച്ചുപറി, ഏഴെട്ട് കത്തിക്കുത്ത്....  കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നങ്ങളായിരുന്നു അതൊക്കെ. എല്ലാം ഈ തുപ്പാക്കികള്‍ നശിപ്പിച്ചു. എന്നിലെരിയേണ്ടിയിരുന്ന വിപ്ലവത്തിന്റെ തീജ്ജ്വാലകളെ അവര്‍ തല്ലിക്കെടുത്തി. പകരം ചെറിയ ചെറിയ അടിപിടിക്കേസുകളില്‍ എനിക്കൊതുങ്ങേണ്ടി വന്നു.
കാര്യമായിട്ടെന്തേലും പണിയൊപ്പിച്ചെന്നറിഞ്ഞാല്‍ പഞ്ച പാണ്ഡവ മണ്ടശിരോമണികള്‍ ചാടിവീഴും. എന്നിട്ടൊരു വിചാരണയാണ്. കല്‍പ്പനകള്‍ .., ഉപദേശങ്ങള്‍ ...

"തൈവളപ്പില്‍ ഹംസയുടെ മക്കള്‍ കളിക്കാത്ത കുരുത്തക്കേടൊന്നും മുട്ടേന്നു വിരിയാത്ത നീ കളിക്കണ്ട.. മനസിലായോഡാ..?"

മനസിലായി!
മേല്‍പറഞ്ഞ വീരകൃത്യങ്ങളില്‍ ഒന്നിന്റെപോലും രുചിയറിയാന്‍ ഈ ജന്മത്തിലെനിക്ക് ഭാഗ്യമുണ്ടാവില്ലെന്നു മനസിലായി. എന്റെ അമ്മാവന്മാര്‍ അന്ന് മസില് പിടിച്ചതിന്റെ   ദുരന്തഫലമാണ്‌ കണ്ണൂര്‍ ജില്ലക്ക് - കേരള സ്റ്റേറ്റിന് - ഇന്ത്യാ മഹാരാജ്യത്തിന് എന്നെപ്പോലൊരു തറവാട്ടിലും തന്തക്കും പിറന്നൊരു കൊലപാതകിയെ, ബലാല്‍സംഗ സഖാവിനെ, പിടിച്ചുപറിക്കാരനെ, കത്തിക്കുത്ത് വീരനെ നഷ്ടമായത്. എന്നിലെ ബഹുമുഖ പ്രതിഭയെ നശിപ്പിച്ച കശ്മലന്മാരേ, കാലം നിങ്ങളോട് പൊറുക്കില്ല..!

ഒരൊന്നൊന്നര രണ്ടര മൂന്നു മൂന്നേ-മുക്കാല്‍ മൊതലാണ് ഉമ്മാമ്മ. ഇഷ്ടം പോലെ ഭൂസ്വൊത്തുക്കള്‍ - ബാങ്ക് ബാലന്‍സ്‌, മത്സരിച്ചു നോക്കുന്ന മക്കള്‍ -
പതിനാലുവര്‍ഷം മുന്‍പ് ഉപ്പാപ്പ മരിച്ചു. തറവാട്ടില്‍ ഉമ്മാമ്മയെ സഹായിക്കാനും കൂടെ നില്‍ക്കാനും റംലത്ത എന്നൊരു സ്ത്രീയുണ്ട്. ഇടയ്ക്കു മക്കളും മരുമക്കളും വന്നു താമസിക്കും. വല്ലാത്തൊരു സ്നേഹവാത്സല്യമാണ് ഉമ്മാമ്മാക്ക്.  എല്ലാവരും എല്ലാ ദിവസവും പോവുകയോ വിളിക്കുകയോ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദേഷ്യപ്പെടും. പരിഭവിക്കും.. ഉമ്മാമ്മ ടോട്ടലീ ദില്‍തോ പാഗലാവും..!

അങ്ങനെ പോവാതിരുന്ന രണ്ടു നാളുകള്‍ക്കു ശേഷമുള്ള ഒരു ദിവസം. ഇക്കഴിഞ്ഞ നോമ്പ് ഇരുപത്തിമൂന്നിന്റന്നു രാത്രി ഭക്ഷണവും കഴിച്ച്, അടുത്ത കുട്ടി മൂന്നു മാസത്തിനകം വേണോ അതോ മൂന്നരവര്‍ഷം കഴിഞ്ഞു മതിയോ എന്ന് സാഹിബിന്റെ മോള്‍ ശംഖിനി മങ്കയുമൊത്ത് കൂലംങ്കഷമായി ആശങ്ക പങ്കിടുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ചങ്കുപൊട്ടിക്കരഞ്ഞത്. 


ശരീരത്തിലെ രേഷ്മാണുക്കളും ആമസോണ്‍ ക്രോമസോമുകളും അക്ഷാംശരേഖയും ദക്ഷിണദ്രുവമാകെയും ലാവപോല്‍ തിളച്ചുമറിയുന്ന ഈ അസമയത്ത് വിളിക്കുന്നവന്റെ തലസ്ഥാനം നോക്കിയും സംസ്ഥാനം നോക്കിയും എട്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യത്തോടെ മങ്കയെ അടര്‍ത്തിമാറ്റി അഴിഞ്ഞലുങ്കി അങ്കച്ചുരികയാക്കി ഫോണെടുത്ത് ഞാന്‍ ഹലോ പറഞ്ഞു.

"നീ ഒറങ്ങീട്ടില്ലെങ്കി ഈടമ്പരെ ബാ. അണ്ക്കിപ്പം നിന്നെ കാണണം..."


അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ്‌ കണ്ടു ഞെട്ടിയ സനോണി ബ്ലോഗറെപ്പോലെ ഞാന്‍ കുന്തിച്ചിരുന്നു. ഉമ്മാമ്മയാണ്. എന്താണാവോ ഈ അര്‍ദ്ധരാത്രി..!


"ഞാനിപ്പം തന്നെ പുറപ്പെടാം.. ഓളീം കുട്ട്യോളേം കൂട്ടണോ..?


"ബേണ്ട.. പിന്നെ ഞാനീ ബിള്‍ച്ചതും ബെരാമ്പര്‍ഞ്ഞതും മറ്റാരോടും പറയണ്ട. കേട്ട്ണാ.."


പറയില്ലെന്നു സമ്മതിച്ച് ഫോണ്‍വെച്ച് ഷെമ്മൂനോട് കാര്യം പറഞ്ഞ്‌ കുളിച്ചു കുട്ടപ്പനായി വണ്ടിയുമെടുത്തോടി.    എന്തിനായിരിക്കും ഉമ്മാമ്മ ഇപ്പത്തന്നെ കാണണമെന്ന് പറഞ്ഞത്! രണ്ടീസം കാണാത്തത് കൊണ്ട് ചെവിക്കു പിടിക്കാനായിരിക്കുമോ? അതോ, പണ്ട് പൊട്ടിച്ച ചട്ടീം കലത്തിന്റെ കണക്കു പറയാനാണോ? അല്ലെങ്കില്‍ നിന്റെകൂടെ ദുബായിലേക്ക് ഞാനും വരുന്നെന്നു പറയാനായിരിക്കുമോ? എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല. ഇനി ആ വീടും വീടിരിക്കുന്ന സ്ഥലവും എന്റെ പേരില്‍ എഴുതിത്തരാന്‍ വേണ്ടിയാണോ?


ആയിരിക്കും.

ഈയിടെയായി ഉമ്മാമ്മ അത് പറയാറുണ്ടെന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നോമ്പ് തുടക്കത്തില്‍ ഞങ്ങളുടെ വീടായ റോസ് ഗാര്‍ഡനില്‍ ആയിരുന്നു ഉമ്മാമ. അന്നും  ഉമ്മയോട് പറഞ്ഞിരുന്നു പോലും "തൈവളപ്പില്‍ പുരയും ആ സ്ഥലവും നിന്റെ മോനുള്ളതാ.." എന്ന്. 

വാപ്പ എതിര്‍ക്കുമോന്നാ ഉമ്മാമ്മാന്റെ പേടി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് ഒരു പേരക്കുട്ടിക്ക്‌ മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന് വാപ്പ ഭയപ്പെടുന്നു. അതാണ്‌ അഹമദാജി.  ഉമ്മാമയുടെ സ്വത്തുക്കള്‍ വീതംവെക്കുമ്പോള്‍ ഉമ്മാക്ക് കിട്ടാനുള്ള അവകാശം സ്നേഹപൂര്‍വ്വം നിരസിച്ചയളാണ് വാപ്പ. 'ആവശ്യത്തിനു പടച്ചോന്‍ നമുക്ക് തന്നിട്ടുണ്ടെന്നും ഉമ്മാമ്മയുടെ സ്വത്തുക്കള്‍ ആണ്‍മക്കള്‍ക്ക്‌ തന്നെ കൊടുത്തോട്ടെ' എന്നായിരുന്നുവത്രേ വാപ്പാന്റെ നിലപാട്.  ആ ഒരു വിഷമം ഉമ്മാമ്മാക്കുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് വീടും സ്ഥലവും എനിക്ക് തരാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്നാണ് ഉമ്മ പറയുന്നത്.


വീടും വീടിരിക്കുന്ന ഇരുപത്തിമൂന്ന് സെന്റും എന്റെ പേരിലാക്കാനായിരിക്കും ഉമ്മാമ്മ വിളിക്കുന്നത്.   നേരം വെളുത്താല്‍ വാപ്പ അറിയും. അറിഞ്ഞാല്‍ കുളമാവും. അങ്ങനെയെങ്കില്‍ ഈ പാതിരാത്രി തന്നെ മാറ്റണം. ടൌണില്‍ നിന്നും നാലഞ്ചു കിലോമീറ്റര്‍ അകലെയാണ് തറവാട്. സെന്റിന് ഏഴു ലക്ഷം മതിപ്പുണ്ടാവും.എന്റെപേരിലായാലുടന്‍ അടിയന്തിരമായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാലോചിച്ചു. ആ ഓപറേഷന് 'ആക്ഷന്‍ ഓഫ് ഉമ്മാമ്മാസ് പ്രോപ്പര്‍ട്ടീസ് ഇന്‍ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് കണ്ണൂര്‍ എന്നൊരു പേര് മനസ്സില്‍ കുറിച്ചിട്ടു. ഇനി വേണ്ടത് പ്ലാനിങ്ങാണ്.


ആ മാളികവീടും സ്ഥലവും ഇടിച്ചു നിരപ്പാക്കി അവിടെയൊരു എയര്‍പോര്‍ട്ട് പണിയണം. എന്നിട്ട് സ്വന്തം ഫ്ലൈറ്റില്‍ പറന്നിറങ്ങി കണ്ണൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കണം. നാട്ടുകാര്‍ കാണട്ടെ.. വാപ്പ ഞെട്ടട്ടെ.. ദുബായില്‍ പോയി നശിക്കെടാ എന്ന് പരിഹസിച്ച മൂത്താപ്പാന്റെ നെഞ്ച് പൊട്ടട്ടെ..


ഓര്‍ത്തപ്പോള്‍ എന്റെ അഡ്രിനാലിന്‍ ഉയര്‍ന്നു. എവിടെയൊക്കെയൊ ഒരു കുച്ച്കുച്ച് ഹോത്താഹേ.. ഇപ്പോള്‍ തന്നെ വിജയ്‌ മല്യയെ വിളിച്ചു രണ്ടു ഫ്ലൈറ്റിനു ബുക്ക് ചെയ്താലോ എന്നാലോചിച്ചെങ്കിലും വിമാനക്കച്ചോടം പൊട്ടി ആപ്പീസ് പൂട്ടിപ്പോയ  ആ  പുള്ളയിപ്പോള്‍ കള്ളടിച്ച് പള്ള വീര്‍പ്പിച്ച് തൊള്ള തുറന്നുറങ്ങുകയാവും എന്ന ചിന്തയില്‍  വിളി  നാളത്തേക്ക് മാറ്റി ആക്സിലറേറ്റില്‍ ആഞ്ഞു ചവിട്ടി.


അത്യാഹ്ലാദത്തോടെ, അതിലേറെ ആവേശത്തോടെ തറവാട്ടിലെത്തുമ്പോള്‍ ഗേറ്റ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.മുറ്റംനിറയെ വാഹനങ്ങളും ആള്‍ക്കാരുമുണ്ട്.

ആധാരമെഴുത്തുകാരും രജിസ്ട്രാപ്പീസറും ആയിരിക്കും. ഹൌ! ഈ ഉമ്മാമ്മാന്റെയൊരു ബുദ്ധി!

പക്ഷെ ഗേറ്റിനു പുറത്ത് വണ്ടിനിര്‍ത്തി മുറ്റത്തെത്തിയപ്പോള്‍ അസാധാരണമായൊരു ഉള്‍ഭയം എന്നെപ്പൊതിയാന്‍ തുടങ്ങി.സ്വന്തം ശരീരത്തില്‍നിന്നും തൊലിയും മാംസവും ചീന്തിയെറിയപ്പെടുന്ന ഒരവസ്ഥ. ഒരു മഹാവിപത്തിന്റെ സൂചനപോല്‍ ചീവീടുകള്‍ ചിറകിട്ടടിക്കുന്നു. തെങ്ങിന്‍തോപ്പുകള്‍ക്കപ്പുറത്തു നിന്നും രാവിന്റെ ഇടനെഞ്ച് പിളര്‍ത്തി ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി. ഹൃദയം പിളരുന്നൊരു വേദന എനിക്കുള്ളില്‍ ആഴ്ന്നിറങ്ങി. അബോധത്തിന്റെ വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു... കാഴ്ച മങ്ങി... ബോധം മറഞ്ഞു.... അറ്റുപോയ ഓര്‍മ്മയില്‍ നിന്ന് ഒരൊറ്റ വാക്കുപോലും എന്റെ നാവിന്‍ തുമ്പിലെത്തുന്നില്ല. ഒരു വാക്ക്... ഒരക്ഷരം... ശബ്ദത്തിന്റെ ഒരു ചെറുതരി..!


വേദനയുടെ ആഴങ്ങളില്‍ നിന്ന് വേരുപറിച്ചുപോന്ന ആ സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തെ സംബന്ധിക്കുന്ന ആത്യന്തികമായ സത്യം..!

ഉമ്മാമ്മ മരിച്ചിരിക്കുന്നു!  "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...  !!!!.!!

വെളിച്ചത്തിന്റെ തരികള്‍ ഇറ്റിറ്റ് വീഴുന്ന പഴുതുകള്‍ ആരോ അടച്ചിരിക്കുന്നു. വാക്കുകള്‍ അര്‍ഥങ്ങള്‍ നഷ്ടപ്പെട്ട കണ്ണാടികളായി എനിക്ക് മുന്‍പില്‍ പൊട്ടിച്ചിതറി.


"ഉമ്മാമാ...."ന്നു നീട്ടിവിളിച്ചുകൊണ്ട്, സിറ്റൌട്ടിലുണ്ടായിരുന്ന വാപ്പയെ ഞാന്‍ കെട്ടിപ്പിടിച്ചു. പേരക്കുട്ടികള്‍ക്ക്‌ ആര്‍ക്കുമില്ലാത്ത ഒരടുപ്പം ഉമ്മാമ്മയുമായി എനിക്കുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനൊരു കാരണം കുട്ടിക്കാലത്ത് ഉമ്മാമ്മയെ ഞാന്‍ അത്രയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവരുടെ അടുക്കളത്തോട്ടം നശിപ്പിച്ചിട്ടുണ്ട്... ചെമ്പുപാത്രങ്ങള്‍ കിണറ്റിലിട്ടിട്ടുണ്ട്... വിറകുപുരക്കു തീയിട്ടുണ്ട്...
പക്ഷെ ഒരിക്കല്‍ പോലും എന്നെ തല്ലാന്‍  ഒരാളെയും ഉമ്മാമ്മ അനുവദിച്ചിട്ടില്ല. ഉമ്മയും അമ്മാവന്മാരും അടിക്കാന്‍ ഓങ്ങുമ്പോള്‍ "എന്റെ കുട്ട്യെ തൊട്ടുപോകരു'തെന്ന് കല്‍പ്പിക്കുമായിരുന്നു ഉമ്മാമ്മ. 

ആ ഉമ്മാമ്മയാണിപ്പോള്‍ ....!!

എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിട്ട്, 'അകത്തു പോയി കണ്ടേച്ചു വാ' എന്ന് വാപ്പ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി. അകത്തുചെന്ന് ഉമ്മാമ്മയുടെ കട്ടിലിനരികില്‍ ഞാനിരുന്നു. അവിശ്വസനീയമായിരുന്നു ആ കിടത്തം. കാലങ്ങളായി എന്നെത്തഴുകിയ ആ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു. കൈവിരലുകള്‍ക്കിടയിലൂടെ കാലത്തിന്റെ ഓര്‍മ്മക്കഷണങ്ങള്‍ ഇടറിപ്പോകുന്നു. ഭൂമിയോളം തണുപ്പ്...  ജലത്തിന്റെ ആഴത്തോളം കുളിര്... കാറ്റിനോളം സുതാര്യം.. എന്താണ് സംഭവിച്ചതെന്നര്‍ത്ഥത്തില്‍  റംലത്തയെ ഞാന്‍ നോക്കി. ശബ്ദമില്ലാതെ അവര്‍ പറഞ്ഞു. 

"അസര്‍ നിസ്ക്കാത്തിന് വുളൂ എട്ക്കാന്‍ കുളിമുറീല്‍ പോയപ്പോ ആടെ ഒന്ന് വയ്തി വീണിനി. അന്നേരം ബേദനോന്നും ഉണ്ടായിട്ടില്ല. രാത്രി ആയപ്പോളാ ബേദന കൂടിയത്. അപ്പത്തന്നെ ആസ്യാന്റെടുത്ത് പോയി കൊട്ടഞ്ചുക്കാതി എണ്ണ കൊണ്ടുബന്ന് നന്നായി തടീക്കൊടുത്ത്ണ്.."

തിരിച്ചു ഞാന്‍ ഉമ്മാമ്മയെ നോക്കി. എന്നിട്ട് മുഖം താഴ്ത്തി പതിയെ ചോദിച്ചു. 

"ഈ നട്ടപ്പാതിരാക്ക് എല്ലാത്തിനേം വിളിച്ചു വരുത്തീട്ട് കിടന്നു ചിരിക്കുന്നോ ഉണ്ടക്കണ്ണി മറിയെ? ആകെ പേടിപ്പിച്ചല്ലോ കുതിരേ..?" 

"അതില്ലേടാ., പെട്ടെന്നൊരു തോന്നല്. ഞാനങ്ങ് മരിക്കാമ്പോവ്വാന്ന്. ബേദന കൂട്യപ്പോ തോന്നിയതാ. അതാ എല്ലാരേം ബിളിച്ച് ബെരുത്തിയെ.." 

"ഒലക്ക! എന്റുമ്മാമാ, ഈലോകത്തും പരലോകത്തും ഇന്നേവരെ ഒരു പൂച്ച പോലും കാലിന്റെ കൊഴ തെറ്റീട്ടു മരിച്ചിട്ടില്ല. പിന്നാ തൈവളപ്പില്‍ തറവാട്ടിലെ നരിയായ ഉമ്മാമ്മ.. "

"എടാ, ഉമ്മാമ്മാക്ക് വയസും പ്രായോം ആയില്ലേ. കാലിലെ ബേദന മരിപ്പിന്റെ ബേദനയായിട്ടാ  തോന്നിയെ. അപ്പൊപ്പിന്നെ എല്ലാരീം കണ്ടിട്ട് മരിക്കണോന്ന് പൂതിയായി. ഇതാപ്പോ ഞാഞ്ചെയ്ത തെറ്റ്.? 

പാതിരാക്ക്‌  വിളിച്ചുവരുത്തിയിട്ട് പേടിപ്പിച്ചതിലുള്ള രോഷമുണ്ട് എല്ലാരുടെയും മുഖത്ത്. നീയിവിടെ നില്ലെന്നും പറഞ്ഞു എന്നെയവിടെ ആക്കിയിട്ട് ഓരോരുത്തരായി സ്ഥലം കാലിയാക്കി. ഓരോരുത്തരെയും ഫോണില്‍ വിളിച്ചത് "നിന്നോട് വരാന്‍ പറഞ്ഞത് മറ്റാരും അറിയണ്ടാ" എന്ന മുന്നറിയിപ്പോടെയായിരുന്നു. തറവാട്ടില്‍വെച്ച് കാണുമ്പോള്‍ എല്ലാവരും പരസ്പരം സ്വാഹ! ഉമ്മാമ്മാന്റെ കുരുത്തക്കേടിനു കൂട്ടുനിന്ന റംലത്താത്താക്കും കിട്ടി അമ്മാവന്മാരുടെ വക നവരസ പഞ്ചാമൃത ശ്ലോകങ്ങള്‍ !

പിറ്റേന്ന് രാവിലെ ഉമ്മാമ്മയെ കുരിക്കളുടെ അടുക്കലേക്കു കൊണ്ടുപോയി.കാലുപിടിച്ചു പരിശോധിക്കാനൊരുങ്ങിയ യുവകോമള കുരിക്കളോട് ഉമ്മാമ്മാന്റെ ഡയലോഗ്.. 

"നീയെന്‍റെ കാല് പിടിക്ക്വോന്നും ബേണ്ട. എന്തേലും തൈലം തന്നാല് ഇബന്‍ തേച്ചു തടവിത്തരും. ഉളുക്കിനൊക്കെ തടവാന്‍ ഇബന്‍ ഉഷാറാ.."

കുരിക്കള്‍ സംശയത്തോടെ എന്നെ നോക്കി. 
'പിന്നെന്താ...  ദുബായില് എനിക്ക് തടവലാ പ്രധാന പണി'യെന്ന മട്ടില്‍ ഞാന്‍ വളിച്ചൊരു ചിരി പാസാക്കിയിട്ട് നിസാഹയതയോടെ ഉമ്മാമ്മയെ നോക്കി. അതൊന്നും ശ്രദ്ധിക്കാതെ ഉമ്മാമ്മ ഫുള്‍ ഷൈനിങ്ങിലാണ്. 
കുരിക്കള്‍ നല്‍കിയ തൈലക്കുപ്പികളും ഉമ്മാമ്മയുടെ ഉളുക്കിയ കാലുമായി ഒരാഴ്ചയോളം ഞാന്‍ മല്ലിട്ടു. വേദന പാടേ മാറി. പെരുന്നാള്‍ കഴിഞ്ഞ് ദുബായിലേക്ക് തിരിക്കുമ്പോള്‍ യാത്രചോദിക്കാന്‍ ചെന്ന എന്നോട് ഉമ്മാമ്മയുടെ വക ഉപദേശം.

"നീയെന്തിനാടാ ദുബായിക്ക് പോന്നേ. ഇബ്ടെ ഏടെങ്കിലും  ഉളുക്കിനു തടവ്ന്ന മര്‍മ്മാണി   കുരിക്കളായിട്ട് നിന്നൂടെ? പെങ്കുട്ട്യോള്‍ടെ കാലൊക്കെ നേരാനേരം ഉളുക്കുന്ന നാടാ. നീയാകുമ്പോ അബര്ടെ ഉളുക്കൊക്കെ എളുപ്പം മാറ്വേം ചെയ്യും.." 

ഡിം! 
ഞാന്‍ ഞെട്ടിയില്ല.  ഞെട്ടാനായി എന്റെ ശരീരത്തില്‍ ഇനിയൊന്നും ബാക്കിയില്ലല്ലോ!


Saturday, July 14, 2012

വാണവരും വീണവരും | ബ്ലാ ബ്ലാ ബ്ലാ..!

ബൂലോകവരയന്‍പുലി നൌശുഭായ്‌ പട്ടേലരുടെ അഭിമുഖം വന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുശേഷം എനിക്കൊരു കുസൃതി തോന്നി! ബ്ലോഗിലെ പലരെയും ഫോണില്‍ വിളിച്ച് 'കല്ലിവല്ലി' ബ്ലോഗിനേയും കണ്ണൂരാനേയും കുറിച്ച് അഭിപ്രായം അന്വേഷിക്കുക..!
എങ്ങനെയായിരിക്കും അവര്‍ റിയാക്റ്റ് ചെയ്യുക? എന്തായിരിക്കും ഇനി ബൂലോകത്ത് കണ്ണൂരാന്റെ ഭാവി? ഒരു മാര്‍ക്കെറ്റിംങ് അനലൈസ് ആയിരുന്നു എന്റെ ഉദ്ദേശ്യം!

അപ്രകാരം പതിനാലോളം പേരുടെ നമ്പര്‍ സംഘടിപ്പിച്ച് വോയിപ്‌ കോള്‍ വഴി സംസാരം തുടങ്ങി. അബുദാബിയില്‍ നിന്നും അഷ്‌റഫ്‌ എന്നൊരു ബ്ലോഗറാണെന്ന് പറഞ്ഞായിരുന്നു വിളി. ചിലരൊക്കെ നിഷ്പക്ഷമായി അഭിപ്രായം പറഞ്ഞപ്പോള്‍ മറ്റുചിലര്‍ കണ്ണൂരാനെ നിശിതമായി വിമര്‍ശിച്ചു.
അഹങ്കാരി.. തെമ്മാടി.. അശ്ലീലം എഴുതിവിടുന്നവന്‍, കമന്റിനു വേണ്ടി യാചിക്കുന്നവന്‍, മറ്റുള്ളവരുടെ ബ്ലോഗില്‍ പോയി അനാവശ്യം പറയുന്നവന്‍, അഭിമുഖത്തില്‍ അങ്ങനെയൊക്കെ പറയാന്‍ അവനാരാ? അവന്റെ ബ്ലോഗില്‍ കമന്റിട്ടു പ്രോല്‍സാഹിപ്പിക്കുന്നവരെയാണ് ഓടിക്കേണ്ടത്...!!

ഹാവൂ.., സര്‍വതും കേട്ട് ഞാന്‍ കോള്‍മൈര്‍ കൊണ്ടെങ്കിലും കണ്ണൂരാന്റെ മാര്‍ക്കറ്റ്‌ ഇടിഞ്ഞെന്നും 'കല്ലിവല്ലി'യില്‍ കമന്റിടാന്‍ ഇനി ആളെക്കിട്ടില്ലെന്നും പേടിച്ചുപോയ നാളുകളായിരുന്നു അത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കണം അഥവാ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക.
പിന്നെ വൈകിയില്ല. 'കണ്ണൂരാന്‍' ഐഡിയില്‍ അവരുമായി ചാറ്റ് തുടങ്ങി. ജീ-ടോക്കില്‍ സംസാരിച്ചു.

എന്തതിശയം! ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരാനെ തെറി പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നു. കണ്ണൂരാന്‍ അഭിമുഖത്തില്‍ പറഞ്ഞതൊക്കെ നൂറുശതമാനം സത്യമാണത്രേ! അക്ഷരസ്നേഹികളെന്നു വീമ്പിളക്കുന്ന പരട്ടകളുടെ ഇരട്ടമുഖം കണ്ട് എന്റെ കണ്ണ് തള്ളി.
തൊള്ള വരണ്ടു.
പള്ള നിറഞ്ഞു.
ഉള്ളു വിറച്ചു...
ഹൌ! ഇവര്‍ തന്നെ ബഹുമുഖ പ്രതിഭകള്‍ !
"മനുഷ്യനാരായാലും വേണ്ടില്ല. ഉള്ളിലുള്ളത് അതുപോലെ പുറത്തു കാണിച്ചാല്‍ മതിയെന്ന്" പറഞ്ഞ ഷേക്സ്പിയറിനെ ഈ വിരലുന്തികള്‍ക്കറിയില്ലേ?

അറിയില്ല. നല്ലതിനെ അംഗീകരിക്കാനോ പ്രശംസിക്കാനോ പ്രോല്സാഹിപ്പിക്കാനോ ചില ബൂലോക സില്‍ബന്ധികള്‍ക്കറിയില്ല. എന്റെ അഭിമുഖം വന്നതിനു ശേഷം അതിലെ വാക്കുകള്‍ വളച്ചൊടിച്ച് അക്ബര്‍ക്ക ഒരു പോസ്റ്റിട്ടു. മൂപ്പിലാന്റെ 'ഭാഗ്യത്തിന്', എന്നെക്കൊല്ലുന്ന ആ പോസ്റ്റില്‍ ആദ്യത്തെ തേങ്ങ ഉടച്ചതാവട്ടെ നിര്‍ഭാഗ്യ'വാനായ ഞാനും!
കുഞ്ചാലി - മമ്മൂഞ്ഞുമാര്‍ ആ പോസ്റ്റില്‍ ഉറഞ്ഞു തുള്ളി. എന്റെ രോമങ്ങളവര്‍ വടിച്ചുകളഞ്ഞു. ചന്തിക്ക് തീയിട്ടു. പൊള്ളലേറ്റ് ഞാന്‍ പിടഞ്ഞു. 'കല്ലിവല്ലി'യുടെ മുറ്റത്ത്‌ കണ്ണൂരാന്റെ പട്ടട തീര്‍ത്തവര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത എന്നെനോക്കി നെടുവീര്‍പ്പിട്ടു;

"ഇനിയും മരിക്കാത്ത കണ്ണൂ.., ബ്ലോഗില്‍നിനക്കാത്മ ശാന്തി.."

ആ അഭിമുഖത്തിന്റെ ചുവടുപിടിച്ചു ഒന്നല്ല ഒന്നിലധികം ബ്ലോഗുകളാണ് രംഗത്തെത്തിയത്. കണ്ണൂരാന്റെ രക്തത്തിനുവേണ്ടി ബൂലോക ഒതേനന്മാര്‍ വാളെടുത്തു. 'കല്ലിവല്ലി'യില്‍ വന്നു വാള് വെച്ചു. പിടിയെടാ അടിയെടാ കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് ബൂലോകത്തെ കൊടിസുനിമാരും കിര്‍മാണി മനോജുമാരും ആടാന്റണി കീരിക്കാടന്‍ ജോസുമാരും ആഞ്ഞുവെട്ടി. പക്ഷെ അല്ലാഹുവിന്റെ അപാര അനുഗ്രഹത്താല്‍ ഓരോ വെട്ടും ഒരായിരം ഊര്‍ജ്ജ രേണുക്കളെയാണ് 'കല്ലിവല്ലി'ക്കും കണ്ണൂരാനും നേടിത്തന്നത്. ഇന്ന് 'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹൃദ്യമായ നന്ദി പറയേണ്ടത് ഈ ബ്ലോഗിനെ വിജയിപ്പിക്കാന്‍ സഹായിച്ച ബൂലോക കൊട്ടേഷന്‍ ടീമിനോടാണ്. അവരില്ലെങ്കില്‍ 'കല്ലിവല്ലി'യും കണ്ണൂരാനും വിസ്മൃതിയുടെ മാറാലക്കുള്ളില്‍ മാഞ്ഞു പോയേനെ!

മലയാളം ഗ്രൂപ്പിലെ ചില അഡ്മിന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ മെമ്പറായപ്പോള്‍ അവിടെയും കണ്ടു കൊട്ടേഷന്‍ ടീമിന്റെ കൊലവിളി. "കണ്ണൂരാന്‍ അനോണിയാണ്. ഗ്രൂപ്പില്‍ നിന്നും പുറത്താക്കണം.."
ബഹുമാന്യനായ കൂടരഞ്ഞി സാഹിബ് എന്നെ വിവരമറിയിച്ചു. ചെന്ന് നോക്കുമ്പോള്‍ പന്ത്രണ്ടു പേര്‍ ആ ഗ്രൂപ്പില്‍ അനോണിയാണ്. അതായത് പേരോ ഫോട്ടോയോ ഇല്ലാതെ തൂലികാ നാമത്തിലുള്ളവര്! 'കണ്ണൂരാന്‍ കുഞ്ഞവറാന്‍' എന്ന പേരില്‍ എന്റെ വരവ് കണ്ട് സോണി എന്ന ബ്ലോഗര്‍ ആര്‍ത്തു ചിരിച്ചു. നീ വഴക്കിനൊന്നും പോവേണ്ടെന്ന് ഉപദേശിച്ചത് അവരായിരുന്നു. എങ്ങനെയും എവിടെനിന്നും കണ്ണൂരാനെ പുറത്താക്കുക എന്ന ഒരേയൊരു ലക്ഷ്യമായിരുന്നു ബൂലോകത്തെ ചില മൊശകോടന്മാര്‍ക്കുണ്ടായിരുന്നത്.

'മ' ഗ്രൂപ്പില്‍ എന്നെ ഒറ്റപ്പെടുത്താനുള്ള തീവ്രശ്രമം ചിലര്‍ തുടങ്ങിയപ്പോഴാണ് E-ലോകം ഗ്രൂപ്പ് ഉണ്ടാക്കിയത്. മ ഗ്രൂപ്പില്‍ കണ്ണൂരാനെതിരെ വന്ന ഒരു പോസ്റ്റില്‍ എനിക്ക് മറുപടി പറയേണ്ടി വന്നു. ആ മറുപടി നീളത്തില്‍ ചെന്നത് അതിലെ ചില സദാചാര ബുജികള്‍ക്ക് നേരെയായിരുന്നു. അതിലെ അഡ്മിന്‍ ഇംതിയാസ്‌ എനിക്ക് വാണിംഗ് മെസേജ് വിട്ടു. തമ്മിലടിയായി. ആരും എനിക്കായി വാദിച്ചില്ല. ആരുടേയും കാലു പിടിക്കാന്‍ ഞാന്‍ ചെന്നുമില്ല. ബുജികള്‍ ആഗ്രഹിച്ചത്‌ നടന്നു. എന്റെ 'നല്ല' സ്വഭാവം കാരണം അവരെന്റെ പിടലിക്ക് പിടിച്ചു പുറത്തിട്ടു.

(ബ്ലോഗര്‍മാരുടെ ആദ്യത്തെ ഗ്രൂപ്പായ 'മ'ഗ്രൂപ്പ് 'കല്ലിവല്ലി'യിലേക്ക് കൂടുതല്‍ വായനക്കാരെത്താന്‍ നിമിത്തമായിട്ടുണ്ട്. പക്ഷെ അപ്രമാദിത്തം തലക്കുപിടിച്ച അതിലെ ചില അഡ്മിന്‍സ് കാരണം ആ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. ഒരാളും ഒരു ഗ്രൂപ്പും കണ്ടിട്ടല്ല ബ്ലോഗെഴുത്ത് തുടങ്ങുന്നത്. 'അധികാര'മെന്നത് കീഴടക്കാനുള്ള ഉപാധിയാകുമ്പോള്‍ അംഗങ്ങള്‍ കൊഴിഞ്ഞുപോകും. അതുതന്നെയാണ് ഫെയിസ് ബുക്കില്‍ ആധികാരികമായി മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാന്‍ ചിലരെ പ്രേരിപ്പിച്ചത്)

ആയിടെ ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഡോക്ടര്‍ കൈമള്‍ സാറിന്റെ ലേഖനം വന്നു. അതുവായിച്ചു ബ്ലോഗേഴ്സില്‍ പലരും ബോധംകെട്ടുവീണു. കണ്ണൂരാനെ ശത്രുവായി കരുതുന്നവര്‍ക്ക് ഹൃദയമില്ലാതതിനാല്‍ ആര്‍ക്കും അറ്റാക്ക് വന്നില്ല. പക്ഷെ അര്‍ശസിന്റെ അസ്ക്കിതയുള്ളവര്‍ ആ പോസ്റ്റിനു കീഴില്‍ കിടന്നുരുണ്ടു. കണ്ണൂരാന്‍ എഴുതുന്നത്‌ തെരുവ്‌ പിള്ളേരുടെ ശൈലിയിലാണെന്ന് പറഞ്ഞ പ്രദീപ്‌ പൈമയെ അജ്മാനില്‍ നിന്നും മജീദ്‌ ആണെന്ന വ്യാജേന ഞാന്‍ റ്റെലിഫോണില്‍ വിളിച്ചു.

കണ്ണൂരാനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു പൈമ. ഒരു മാസത്തോളം ഈ വിഷയവുമായി "മജീദും" പൈമയും സംസാരിച്ചു. "ഞങ്ങള്‍ കണ്ണൂരാനെ ബ്ലോഗില്‍ നിന്നും പുറത്താക്കാനുള്ള ശ്രമത്തിലാണെന്നും ഞങ്ങളില്‍ ചിലര്‍ അതില്‍ കമന്റിടില്ലെന്നും" പറഞ്ഞ പൈമക്ക് കണ്ണൂരാന്‍ ചെയ്യുന്ന തെറ്റെന്തെന്നു പറയാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ക്ക്‌ കാശ് കൊടുത്താണ് കണ്ണൂരാന്‍ ആ ലേഖനം എഴുതിച്ചതെന്നുകൂടി പൈമ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ നേര്‍ക്കുള്ള അസഹിഷ്ണുതയെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്! ബ്ലോഗിലെ ആത്മാര്‍ത്ഥസ്നേഹിതന്മാരായ പലരും വിളിച്ചിരുന്ന ആ നമ്പര്‍ ഞാന്‍ വലിച്ചെറിഞ്ഞു.

ആറേഴു മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ മാസം വീണ്ടും ഞാന്‍ പൈമയെ വിളിച്ചു. സുഖ വിവരങ്ങള്‍ അന്വേഷിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബ്ലോഗറാണെന്നും ബ്ലോഗിന്റെ പേര് ചോദിച്ചപ്പോള്‍ 'കല്ലിവല്ലി'യെന്നും പറഞ്ഞു. അപ്രതീക്ഷിത വിളിയില്‍ പൈമ ഒരു നിമിഷം ഞെട്ടി. എന്തിനാണ് കണ്ണൂരാനോട് പകവെച്ചു നടന്നത് എന്നൊക്കെ ചോദിച്ചു. കല്ലിവല്ലിയില്‍ വരുന്ന പതിനഞ്ചോളം കമന്റുകള്‍ കണ്ണൂരാന്‍ തന്നെ ഇടുന്നതാണെന്ന് ആരോ പൈമയോട് പറഞ്ഞത്രേ.! ഞാനതു തിരുത്തി. പതിനഞ്ചല്ല, 50 കമന്റുകള്‍ ഞാന്‍ തന്നെ ഇടുന്നതാണ്. കഴിച്ചു ബാക്കി 175 കമന്റുകള്‍ ആര് ഇടുന്നതാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല!

ഇതാണ് ബൂലോകം. നെറികെട്ട ഭൂലോകത്തിന്റെ മറ്റൊരു പതിപ്പ്. അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ്‌ അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

മനുഷ്യനാവുക ഒരു കലയാണ്‌ എന്ന പോസ്റ്റില്‍ അദ്ദേഹം കമന്റിട്ട ഉടന്‍ ഞാനൊരു മെയിലയച്ചു. എന്റെ സന്തോഷത്തിനു മറുപടി തരാന്‍ പോലും അയാള്‍ സന്മനസ്‌ കാണിച്ചില്ല. ഗ്രൂപ്പിലൂടെ സിദ്ധാന്തം പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ലോകസാഹിത്യത്തിന്റെ അപ്പോസ്തലനും അത് കണ്ടുപിടിച്ചതും മൂപ്പിലാനാണെന്ന്. ഇമ്മാതിരി വടക്ക് നോക്കി യന്ത്രങ്ങളോട് പറയാനുള്ളത്, എഴുത്തുകാരനാവുകയല്ല; മനുഷ്യനാവുകയാണ് കല എന്നാണ്.

ഇവന്മാരേക്കാള്‍ എത്രയോ ഭംഗിയിലാണ്‌ മണ്ടൂസന്‍ മനേഷും കൊമ്പനും എഴുതുന്നത്. ഒരു നല്ല പോസ്റ്റിട്ട് അമ്പതുപേര്‍ അഭിപ്രായം പറയാത്ത ഈ തുപ്പാക്കികളുടെ ബ്ലോഗിലെ കമന്റ് ബോക്സ് തുരുമ്പെടുത്തു നശിക്കുമ്പോഴും മറ്റുള്ളവരുടെ ചോരയാണ് ഇവര്‍ക്ക് പഥ്യം.ഞാനൊരു പ്രവാസി'യിലെ ഇണക്കംപിണക്കം എന്ന കഥയുടെ ഏഴയലത്തുപോലുമെത്തില്ല ബൂലോക കപട സദാചാര ബുജികളുടെ ഒരു പോസ്റ്റും! ബ്ലോഗില്‍ എങ്ങനെ എഴുതണമെന്നും എന്തെഴുതണമെന്നും തീരുമാനിക്കുന്നത് ഈ സുനാപ്പികളാണോ?

കണ്ണൂരാന്‍ അഹങ്കാരിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്നില്ല. അങ്ങനെയൊരു അഹങ്കാരിയാണ് ഞാനെങ്കില്‍ അതിന്റെ പാപഫലം ദൈവം എനിക്ക് മാത്രമേ നല്‍കുകയുള്ളൂ. എന്റെ ബ്ലോഗില്‍ കമന്റിടുന്നവര്‍ക്ക് ആ ശിക്ഷ അനുഭവിക്കേണ്ടിവരില്ല. (കുറച്ചു മുന്‍പുവരെ "മലയാളി" എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. സ്വന്തം കൂട്ടുകാരുടെ അമ്മയെ മാനഭംഗപ്പെടുത്തിയ വാര്‍ത്ത വന്നതോടുകൂടി ആ അഹങ്കാരവും പോയിക്കിട്ടി) ഓരോ പോസ്റ്റിനും നൂറും ഇരുനൂറും കമന്റുകള്‍ കിട്ടുന്നത് എന്നെ അഹങ്കാരിയാക്കുന്നില്ല. എന്തുകൊണ്ട് കണ്ണൂരാന് ഇത്രയേറെ കമന്റുകള്‍ കിട്ടുന്നു എന്ന ചോദ്യത്തിനുത്തരം 'കല്ലിവല്ലി'യിലും അകമ്പാടത്തിന്റെ പഴയൊരു പോസ്റ്റിലും ജിഷാദുമായുള്ള അഭിമുഖത്തിലും ഉണ്ട്.

'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ എന്റെ സ്വന്തം അനുഭവമാണ്. അതിലെ ഓരോ വരികള്‍ക്കും മരുക്കാറ്റിന്റെ ചൂടും ചൂരുമുണ്ട്. ചോരയും നീരുമുണ്ട്. വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് പ്രവാസത്തിന്റെ അഗ്നിയാണ്. അതനുഭവിക്കുന്നവര്‍ പോസ്റ്റുകളെ നെഞ്ചോട്‌ ചേര്‍ത്തുവെക്കുന്നതില്‍ അത്ഭുതമില്ല. എഴുതുമ്പോള്‍ സ്വയം ഉരുകാതിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത്. അല്ലാതെ കമന്റ് കിട്ടാന്‍ വേണ്ടിയുള്ള ഗിമ്മുക്കുകളൊന്നും 'കല്ലിവല്ലി'യില്‍ പ്രയോഗിച്ചിട്ടില്ല.

ഒരു പോസ്റ്റ്‌ ഇട്ടാല്‍ 72 മണിക്കൂറിനകം 101 കമന്റുകള്‍ കിട്ടണമെന്നത് കേവലമൊരു ആഗ്രഹം മാത്രമായിരുന്നു. ദൈവാനുഗ്രഹത്താല്‍ ആദ്യപോസ്റ്റ്‌ മുതല്‍ ലാസ്റ്റ്‌ പോസ്റ്റ്‌ വരെ അത് സംഭവിച്ചിട്ടുണ്ട്. ഈ ഗണത്തില്‍ മറ്റൊരു ബ്ലോഗും മലയാളത്തില്‍ ഇല്ലെന്നു പറഞ്ഞു മെയില്‍ വിട്ടത് നിങ്ങളില്‍ ചിലരാണ്. അതൊന്നും വലിയൊരംഗീകാരമായി ഞാന്‍ കരുതുന്നില്ല. കമന്റിനു വേണ്ടിയല്ലാതെ പുണ്യം കിട്ടാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ബ്ലോഗിലെഴുതുന്നത്! എഴുത്ത് നന്നാവുമ്പോള്‍ കമന്റുകള്‍ കിട്ടും. ഒന്നിനും കൊള്ളാത്ത എന്തേലും ടൈപ്പു ചെയ്തു വിട്ടിട്ട് കമന്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കമന്റല്ല ചിലപ്പോള്‍ തല്ലു കിട്ടിയേക്കാം.., പല്ല് പോയെന്നും വരാം.

എന്നെയും എന്റെ ബ്ലോഗിനേയും പകയോടെ, പ്രതികാരത്തോടെ, അസൂയയോടെ നോക്കിക്കാണുകയും അവസരം കിട്ടുമ്പോഴൊക്കെ നുള്ളി നോവിക്കുകയും ചെയ്ത ഒരുത്തനും ഇന്ന് ബ്ലോഗില്‍ സജീവമല്ല. വാണവരൊക്കെ വഴിയിലെ പടുകുഴിയില്‍ വീണുപോയെന്നര്‍ത്ഥം! ബൂലോകത്ത് ബുജി ചമഞ്ഞ അത്തരം ഫ്ലോഗര്‍മാരെ കാലം പടിയടച്ചു പിണ്ഡംവെച്ചു. അവരില്‍ ഒരാള്‍ക്കും നൂറു കമന്റു കിട്ടിയ ഒരു പോസ്റ്റ്‌ പോലും പടച്ചുവിടാന്‍ സാധിച്ചിട്ടില്ല. അഗ്നി വിറകിനെ തിന്നുംപ്രകാരം അസൂയ നന്മയെ തിന്നും. അതു കാലം പഠിപ്പിച്ച സത്യമാണ്.

'കല്ലിവല്ലി' മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞകാലം നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം മറക്കുന്നില്ല. നന്ദി ഔപചാരികമാണ്. ഓരോരുത്തര്‍ക്കും നന്ദി പറയാനുള്ള പരിമിതി മനസിലാക്കുക. എന്റെ ഭാഗത്തുനിന്നും വാക്കുകള്‍ കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. അപ്പപ്പോള്‍ തോന്നുന്നതാണ് ത്രെഡ് ആയും കമന്റായും പ്രകടിപ്പിച്ചിട്ടുള്ളത്. തെറ്റ് സംഭവിക്കാതിരിക്കാന്‍ നമ്മള്‍ മാലാഖമാരല്ല. 'തെറ്റ് മാത്രം' വരുത്തുന്ന മനുഷ്യരാണ്. എന്നാലും അസത്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ടി വരും. അപ്പോള്‍ കയ്പേറിയ പലതും വിളിച്ചു പറയേണ്ടി വരും. 
ആര്‍ത്തിയും ആസക്തിയും വര്‍ദ്ധിക്കുന്ന ലോകത്ത് നന്മനിറഞ്ഞ മനസുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് ശ്രമിക്കാം.


_____________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല.
എല്ലാവര്‍ക്കും റംസാന്‍-/-, ഈദ്‌ - ഓണാശംസകള്‍ നേരുന്നു.

Thursday, April 26, 2012

മനുഷ്യനാവുക ഒരു കലയാണ്‌ !!


"ഇതാ ഇവിടുന്നാ അവന്‍ കാലിട്ടടിക്കുന്നത്. നിന്നെപ്പോലെ കുരുത്തംകെട്ടവനെന്നാ തോന്നുന്നേ..."

ചിലപ്പോള്‍ ഇടതു ഭാഗം... മറ്റുചിലപ്പോള്‍ വലതു ഭാഗത്ത്‌..
വീര്‍ത്ത വയറിലേക്ക് എന്റെ കയ്യെത്തിച്ചു അവള്‍ പറയുമ്പോള്‍ ഞാനത് തിരുത്തും.

"അവനല്ല.. അവളാ.."

അതെന്റെ അവകാശമാണ്. എനിക്ക് വേണ്ടത് പെണ്‍കുട്ടിയെയാണ്.
അന്നും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു പെണ്‍കുട്ടിയെ ആയിരുന്നു.
അന്നത്തെ ഓണ്‍ലൈന്‍ ഫ്രെണ്ട്സിനോടൊക്കെ അവരവരുടെ രാജ്യത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരുകള്‍ ചോദിക്കുമായിരുന്നു.
അനേകം പേരുകള്‍ ഒരുക്കൂട്ടിവെച്ചു.
മോള്‍ടെ മുടി കെട്ടിക്കൊടുക്കുന്നതും ഉടുപ്പുകളണിയിക്കുന്നതും സ്വപ്നം കണ്ടു.
അതുവരെയില്ലാത്ത ഒരനിര്‍വചനീയ സുഖം തോന്നിപ്പിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍ !

പക്ഷെ ഹംദു വന്നപ്പോള്‍ സങ്കടം തോന്നി. ശരിക്കും ദേഷ്യമാണുണ്ടായത്.
അല്ലാഹു എന്റെ പ്രാര്‍ത്ഥന കേട്ടില്ലല്ലോ എന്നൊക്കെയുള്ള നിഷേധ ചിന്തകള്‍ !
പെണ്‍കുട്ടി പിറക്കുന്നത് ഇഷ്ടപ്പെടാത്ത ലോകമാണ് നമ്മുടേത്.
അതായിരുന്നു ഒരു പെണ്‍കുട്ടിയെ ആഗ്രഹിക്കാനുള്ള പ്രധാന കാരണമായി അന്നെന്റെ മനസ് പറഞ്ഞിരുന്നത്.

ഗര്‍ഭപാത്രത്തിനകത്തെ അമ്നിയോട്ടിക്‌ ഫ്ലൂയിഡില്‍ നീന്തിത്തുടിച്ച് കൈകാലിട്ടടിക്കുന്ന ഒരിളം പൈതലിന്റെ കരച്ചിലിനായി ഇന്ന് വീണ്ടും കാതോര്‍ക്കുമ്പോള്‍ പ്രാര്‍ഥനകള്‍ക്ക് വ്യതാസമില്ല.
ദുബായ് ഹോസ്പിറ്റലിലെ ഡോക്ടര്‍ മിസിസ്. മാജിദാ അല്‍ ഹസ്സാനി "അല്ലാഹ് മ-ആക് " - ദൈവം നിന്റെ കൂടെയുണ്ട് - എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമെങ്കിലും തിരിച്ചുപോരുമ്പോള്‍ ഗര്‍ഭപാത്രത്തിനകത്തെ ഇളം ചൂടില്‍ എന്റെമോള്‍ സുരക്ഷിതയാണോ എന്ന് വേവലാതിപ്പെടും. അവളുടെ സ്മൃതിതേടിയ ജൈവഭാവത്തെ അടുത്തറിയാന്‍ മനസ് വെമ്പും...

പിന്നെ, ദയാരഹിതമായ സൂചികുത്തുകളെല്ലാം ജീവിച്ചിരിക്കേയുള്ള കുഞ്ഞുങ്ങളുടെ കുരിശുമരണങ്ങളിലേക്ക് നിമിത്തമാകുന്ന, അഥവാ ഭ്രുണഹത്യ ചെയ്യപ്പെടുന്ന പുതുലോക ക്രമത്തിന്റെ ക്രൂരതകളോര്‍ത്തു ഞാനെന്റെ കണ്ണുകള്‍ അമര്‍ത്തിത്തുടക്കും..!

ഓര്‍മ്മയുണ്ട്!
കോളേജുവിട്ടു വരുമ്പോള്‍ വീട്ടിലേക്കുള്ള സാധനം വാങ്ങുന്നതിനിടയില്‍ എന്റെ നേര്‍ക്ക്‌ വന്ന ആ നിഷ്കളങ്ക ബാല്യത്തെ അത്ര പെട്ടെന്ന് മറക്കാനാവില്ല.
അവള്‍ക്കു വേണ്ടി ആപ്പിള്‍ തൂക്കിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഫ്രൂട്ട് ഷോപ്പിലെ പിശാച് അത് നിഷേധിച്ചു. അയാളുമായി വഴക്കിട്ടു. അവളുടെ കയ്യും പിടിച്ച് അടുത്ത ഷോപ്പിലേക്ക് നീങ്ങുമ്പോള്‍ ആ നാടോടിക്കുട്ടിയെ അയാള്‍ പ്രാകുന്നുണ്ടായിരുന്നു.

വിശപ്പടക്കാന്‍ പാടുപെടുന്നതിനിടയില്‍ ഒരു ആറുവയസുകാരിയുടെ പുഞ്ചിരിക്കു മറ്റെന്തിനെക്കാളും സൌന്ദര്യമുണ്ടെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കി.
"അവറ്റകള്‍ക്കൊന്നും ഒരു സാധനവും വാങ്ങിച്ചു കൊടുക്കരുതെ"ന്ന അതിദാരുണ കല്പനകള്‍ പിന്നെയും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
നന്മ ചെയ്യാനല്ല അതിനെ തടയാന്‍ എന്തൊരുത്സാഹമാണ് നമുക്കൊക്കെ..!

ഓരോ വര്‍ഷവും പോഷകാഹാരം കിട്ടാതെ എത്ര കുഞ്ഞുങ്ങള്‍ മരിക്കുന്നു.
ഓരോ രാജ്യത്തും എത്ര ഭ്രുണങ്ങള്‍ കരിഞ്ഞുണങ്ങുന്നു.
എത്ര എളുപ്പത്തിലാണ് ഓരോ പാല്പുഞ്ചിരിയും മാഞ്ഞുപോകുന്നത് .
പട്ടിണിയാല്‍ , അവിഹിത ഗര്‍ഭം കാരണം, പെണ്‍കുട്ടി ആയതിന്റെ പേരില്‍ ..!

നമുക്കിടയില്‍ പറയപ്പെടാത്ത മൊഴികളുടെ അകലത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. അപരാധിത്തത്തിന്റെ നിഴല്‍വഴികളാണ്‌ നമ്മെ വലയം ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദയനീയ നിലവിളികള്‍ നമ്മെയിപ്പോള്‍ അസ്വസ്ഥരാക്കുന്നില്ല. അവരെ കൂടുതല്‍ കരയിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. അകാരണമായി അടിക്കുന്നു. വഴക്കിടുന്നു. ദ്രോഹിക്കുന്നു. പീഡിപ്പിക്കുന്നു. കൊല്ലുന്നു..!

അല്ലെങ്കില്‍ അഫ്രീന്റെ ചേതനയറ്റ കുഞ്ഞുമുഖം നമുക്ക് കാണേണ്ടി വരില്ലായിരുന്നു. ഫലകിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. ചോരക്കുഞ്ഞുങ്ങളെ കുഴിച്ചുമൂടില്ലായിരുന്നു. നടുക്കുന്ന വാര്‍ത്തകള്‍ കേട്ട് ഭൂമി വിറക്കില്ലായിരുന്നു..!

ഓര്‍മ്മയുണ്ടോ ആരോമല്‍ എന്ന പൊന്നുമോനെ?

ഇടുക്കി ജില്ലയില്‍ ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് മകനേയും ബന്ധിച്ചു പീഡിപ്പിച്ചത് സ്വന്തം മാതാപിതാക്കളായിരുന്നു. അച്ഛന്‍ സിഗരറ്റ് കുത്തിക്കെടുത്തിയിരുന്നത് തന്റെ ദേഹത്തായിരുന്നുവെന്ന് പറയുന്ന ഒരു മൂന്നുവയസുകാരനെ ആലോചിച്ച് ദിവസങ്ങളോളം എനിക്ക് ഭ്രാന്ത് പിടിച്ചിരുന്നു. സ്വന്തം മാതാപിതാക്കളാല്‍ അസഹ്യമായ വേദന ഭക്ഷിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയോര്‍ത്തു മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത് "എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ!

ഫെയിസ്ബുക്കില്‍ കയറുമ്പോഴേ നെഞ്ചുരുക്കുന്ന കാഴ്ചകള്‍ കണ്ട് മനസ് അസ്വസ്ഥമാവും. കുഞ്ഞുങ്ങളുടെ ദയനീയ മുഖം കാണല്ലേ എന്ന് പ്രാര്‍ഥിച്ചാലും അത്തരം കാഴ്ചകള്‍ വന്നു കണ്ണിനെ മൂടും. ഒരു കുട്ടിയെ കാറിടിച്ചു കൊല്ലുന്ന വീഡിയോ ഇട്ട ഒരു സ്നേഹിതനെ അര്‍ദ്ധരാത്രി വിളിച്ചു ചീത്ത പറയേണ്ടിവന്നു. ആ ദൃശ്യം കണ്ട് മറ്റുള്ളവര്‍ കുട്ടികളെ കെയര്‍ ചെയ്യട്ടെ എന്നായിരിക്കാം അതിടുന്നവര്‍ ഉദ്ദേശിക്കുന്നത്. എന്നാലും കുട്ടികളുടെ നിലവിളി കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടുക.?

മേഘങ്ങള്‍പോലെ ഒഴുകിനടക്കുന്ന കുട്ടികളാണ് ഭൂമിയുടെ സൌന്ദര്യം. അവരില്ലെങ്കില്‍ പൂക്കളില്ല. കിളികളും പാട്ടുമില്ല. അവരുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതി പോലും ക്ഷോഭിക്കും. ഒരു ഭാഗത്ത്‌ ഒരു കുഞ്ഞിക്കാല് കാണാന്‍വേണ്ടി മനുഷ്യന്‍ തപസ്സിരിക്കുമ്പോള്‍ മറുഭാഗത്ത്‌ സ്വന്തം കുഞ്ഞുങ്ങള്‍ നിഷ്കരുണം വലിച്ചെറിയപ്പെടുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഭൂമി കരയുന്നു. പിന്നെയും പിന്നെയും കരഞ്ഞുകൊണ്ടേയിരിക്കുന്നു..!





നേരിയ നിലാവിന്റെ സാന്ത്വനം പോലുമില്ലാതെ, ആരും കൂട്ടില്ലാതെ ശ്മശാനം പോലെ വിജനവും ശൂന്യവുമായ തെരുവില്‍ കാറ്റും പൊടിയുമേറ്റ്, മഴകൊണ്ട്, ഇടിയും മിന്നലുമേറ്റ് വിറങ്ങലിച്ചുകിടക്കുന്ന എന്റെ പൊന്നുമക്കള്‍ക്കുവേണ്ടി ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു.
______________________________________________________________
ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. ജീവിതത്തിലൊരിക്കലും ഒരു നോട്ടം കൊണ്ടുപോലും കുട്ടികളെ വിഷമിപ്പിക്കില്ലെന്ന് നമുക്ക് തീരുമാനമെടുക്കാം.

(ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്യുന്നതായിരിക്കും)
special thanx > rashid thekkeveettil

Thursday, March 22, 2012

ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..


വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

ഷാര്‍ജയിലുള്ള ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമില്‍ അക്കൗണ്ടന്റാണ്‌ ശുക്കൂര്‍ഭായി. അവിടെ പര്‍ച്ചേസിനു വരാറുള്ള ഒരു എഞ്ചിനീയര്‍ക്ക് വിശ്വസ്തനായ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും യാച്ചൂന്റെ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇത്രേം നേരം എല്ലാറ്റിനേം ഞെട്ടിച്ചത്. ഏതോ ഒരു വലിയ കമ്പനിയുടെ ആളാണ്‌ പുള്ളിയെന്നും നല്ലൊരു മനുഷ്യനാണെന്നും മൂപ്പര് പറഞ്ഞതുകേട്ടപ്പോള്‍ എങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടെന്ന് സലാംക്കയും അഭിപ്രായപ്പെട്ടു. ഒരു വസന്തത്തിന്റെ സുഗന്ധം എനിക്കുചുറ്റും പരക്കുന്നതായി അനുഭവപ്പെട്ടെങ്കിലും ഗ്യാസ്‌ട്രബ്ള്‍ ഉള്ള ശരീഫിക്കാന്റെ ഫ്രീസോണിലൂടെ പ്രവഹിച്ച വളിയുടെ ദുര്‍ഗന്ധമായിരുന്നു അതെന്നു ഞാന്‍ തിരിച്ചറിഞ്ഞു..!

പിറ്റേന്ന്, എല്ലാവരും ഡ്യൂട്ടിക്ക് പോയശേഷം ശുക്കൂര്‍ഭായ്‌ തന്ന നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരു ജ്യേഷ്ടന്റെ കരുതലോടെയാണ് എഞ്ചിനിയര്‍ സംസാരിച്ചത്. പേര്ചോദിച്ചു. വീട്ടുകാര്യങ്ങള്‍ അന്വേഷിച്ചു. "പുതിയ കമ്പനിയാണ്. വര്‍ക്കുകള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളൂ. കാലത്ത് കുറച്ചുപേരെ ജബല്‍അലിയിലുള്ള സൈറ്റില്‍ കൊണ്ടുവിടണം. വൈകിട്ട് അവരെ തിരിച്ചു കൊണ്ടുവരണം. അതിനിടയില്‍ തനിക്ക് പണിയൊന്നുമുണ്ടാവില്ല. വിശ്രമിക്കാം. ശമ്പളമായി മൂവായിരം ദിര്‍ഹംസ് തരും. റൂമുണ്ട്. ഫ്രൈഡേ വര്‍ക്കുണ്ടെങ്കില്‍ ഓവര്‍ ടൈം അലവന്‍സ് കിട്ടും." ഇത്രയും വിശദീകരിച്ചശേഷം വൈകിട്ട് അഞ്ചുമണിക്ക് ദുബായ് ദേരയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു.

ശുക്കൂര്‍ഭായ്‌ പറഞ്ഞതുപോലെ ഇയാളൊരു മാന്യനല്ല,മമ്മാന്യനാണ്. യാതൊരു മുന്‍പരിചയവുമില്ലാത്തവനോട് ഹൃദ്യമായി സംസാരിക്കുക.! പകല്‍ സമയം ചുമ്മാതിരിക്കുന്നവന് മൂവായിരം ദിര്‍ഹംസ് ശമ്പളം കൊടുക്കുക! വെള്ളി ദിവസങ്ങളില്‍ ആളേം വിട്ടു വന്നാല്‍ പിന്നേം കാശ്! ഇതേതു ദുന്യാവ് റബ്ബേ! ഇനി ഇതായിരിക്കുമോ മൂത്താപ്പ പറഞ്ഞ ദുബായി.! എന്തായാലും ജീവിതം പൂച്ച നക്കാനുള്ള സര്‍വ്വ സാധ്യതകളും തെളിയുന്നുണ്ട്..

ഉച്ചഭക്ഷണം തയ്യാറാക്കി. ഉച്ചക്ക് ശേഷം രാത്രിയേക്കുള്ള ഭക്ഷണവുമുണ്ടാക്കി. മൂന്നരമാസായിട്ട് എന്റെ പുന്നാര മക്കളാണ് സലാംക്കയും കൂട്ടരും. ഷുഗര്‍രോഗിയായ ഹംസക്കാക്ക് രാത്രിയിലെ ഗുളിക എടുത്തുകൊടുക്കുന്നത് ഞാനാണ്. മൊയ്‌ദുക്കാന്റെ മുട്ടുവേദനയ്ക്ക് കുഴമ്പ് തേച്ചുപിടിപ്പിക്കുന്നത് ഞാനാണ്. അസീസ്ക്കാന്റെ കഷണ്ടിത്തലയിലെ ശേഷിക്കുന്ന മുടിവെട്ടിക്കൊടുക്കുന്നതും ഈ ഞാനാണ്. അവരെയൊക്കെ വിട്ടുപോകണമല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞു. നാലുമണിക്ക് പുറപ്പെടുമ്പോള്‍ സലാംക്ക അടുത്ത റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി കീശയില്‍നിന്നും ഏതാനും നോട്ടുകളെടുത്തെന്റെ കയ്യില്‍പ്പിടിപ്പിച്ചു. അമ്പരപ്പോടെ നോക്കുമ്പോള്‍ ആയിരത്തി ഇരുനൂറു ദിര്‍ഹംസ്! അതെന്തിനുള്ള കാശാണെന്ന് ചോദിക്കുംമുന്‍പേ അദ്ദേഹമെന്നെ ചേര്‍ത്തുനിര്‍ത്തി കണ്ണുതുടച്ചു.

"മോന് വേണ്ടി ഞങ്ങള്‍ കരുതിയ പൈസയാണിത്. എവിടെ പോയാലും മോന് നല്ലതേ വരൂ..."

എത്ര നിര്‍ബന്ധിച്ചിട്ടും ആ കാശ് ഞാന്‍ വാങ്ങിയില്ല. സലാംക്ക ബഹളം വെച്ചു. അതുകേട്ട് മറ്റുള്ളവരും അങ്ങോട്ട്‌ വന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അതു വാങ്ങണമെന്നായി. ഒടുവില്‍ അതില്‍ നിന്നും ഇരുനൂറു ദിര്‍ഹംസെടുത്ത്‌ ഞാനിറങ്ങി. സത്യത്തില്‍ എന്റെ കയ്യില്‍ ഇരുപതോ മുപ്പതോ ദിര്‍ഹംസ് മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവര്‍ക്കിടയിലെ മൂന്നര മാസത്തെ അനുഭവങ്ങള്‍ക്ക് ഞാനല്ലേ ദക്ഷിണ കൊടുക്കേണ്ടത്..! എന്നെ സംബന്ധിച്ച് മൂന്നരമാസം എന്നത് മൂന്നുവര്‍ഷത്തെ പാഠങ്ങളായിരുന്നു. യുദ്ധഭൂമിയുടെ നടുവില്‍ ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടവനെപ്പോലെ ഞാനവിടെ നിന്നും ദുബായിലേക്ക് തിരിച്ചു.

സുന്ദരനും സുമുഖനുമായ എഞ്ചിനിയര്‍ ജോര്‍ജ്ജ്സാര്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. നാളെമുതല്‍ ഞാനോടിക്കേണ്ട വണ്ടിയുടെ താക്കോല്‍ കയ്യില്‍ തന്നു. കഴിഞ്ഞ ദിവസം വരെ ജോലിയിലുണ്ടായിരുന്ന ഗോപാല്‍ എന്ന ആലപ്പുഴക്കാരനെ അയാളുടെ കമ്പനി തിരിച്ചുവിളിച്ചത്രേ. ആ ഒഴിവിലേക്കാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. എഞ്ചിനിയര്‍ എന്നെയുംകൂട്ടി അവരുടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലത്തെത്തി. നാളെ കാലത്ത് അഞ്ചുമണിക്ക് ജോലിക്കാരെയും കൂട്ടി ജബല്‍ അലിക്ക് അടുത്തുള്ള ദുബായ് മറീന എന്ന സ്ഥലത്തെത്തണം. സ്ഥലം ഇവര്‍ കാണിച്ചുതരുമെന്നും കുറച്ചുദിവസം കഴിഞ്ഞാല്‍ മറ്റൊരു നല്ല റൂം ശരിയാക്കാമെന്നും പറഞ്ഞ് സാറ് പോയി.

പത്തോ പന്ത്രണ്ടോ മുറികളുള്ള വലിയൊരു പഴഞ്ചന്‍ ഇരുനില വീടാണ്‌ നൂറോളം തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പാക്കി മാറ്റിയിരിക്കുന്നത്. പ്രവേശിക്കുമ്പോള്‍ വലതുവശത്തുള്ള ഒരിടുങ്ങിയ മുറിയിലാണ് ഞാന്‍ താമസിക്കേണ്ടത്. രൂക്ഷമായൊരു ദുര്‍ഗന്ധം നിറഞ്ഞിരുന്ന ആ റൂമില്‍ ആന്ധ്ര സ്വദേശികളായ മൂന്നുപേരും ഒരു ബംഗാളിയുമാണ് താമസിക്കുന്നത്. ഡബിള്‍ തട്ടുള്ള മൂന്നു കട്ടിലയും ബെഡ്ഡുമുള്ള അതില്‍ ഞാനൊരു അഞ്ചാമനോമനക്കുഞ്ചുവായി. ഒരരികില്‍ ബാഗ് വെച്ച് പുറത്തിറങ്ങി വില്ലയ്ക്ക് ചുറ്റും മണ്ടിനടന്നു.

ഒരുഭാഗത്ത്‌ നിരനിരയായി കക്കൂസുകളും കുളിമുറികളും. മറുഭാഗത്ത്‌ പ്ലൈവുഡ്‌ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ ചെറിയ കിച്ചനുകള്‍ , ഓരോ മുറികള്‍ക്ക് മുന്‍പിലും അനേകം ചെരുപ്പുകളും ലേബേഴ്സ് ഷൂസുകളും. മതിലില്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴില്‍ ഡ്രസ്സുകള്‍ , വായും കണ്ണും മൂക്കും പൊത്തിയിട്ടു വേണം കക്കൂസിലിരിക്കാന്‍.. , രോമാലംകൃതമായ ഷേവിംഗ് സെറ്റുകള്‍ ബാത്ത്റൂമില്‍ തുരുമ്പ് പിടിച്ചു കിടപ്പുണ്ട്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളായിരുന്നു അതൊക്കെ. സ്വന്തം ബോഡിവെയിസ്റ്റ്‌ പോലും കളയാത്ത രോമ-ഗുമാരന്മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനവിടം മൂത്രാഭിഷേകം നടത്തി.

നാളെമുതല്‍ ഇതാണെന്റെ പരലോകം. ഇവിടെ തൂറാ-നിവിടെ മൂത്രിക്കാ-നിവിടെയുറങ്ങാനാശിപ്പതേ സുഖ'മെന്ന പാട്ടും പാടി ഹോട്ടലില്‍ ചെന്ന് ഭക്ഷണം കഴിച്ചു. പള്ളിയില്‍ ചെന്ന് നിസ്ക്കരിച്ചു. തിരിച്ചു റൂമിലെത്തുമ്പോള്‍ ആന്ധ്രക്കാര്‍ മൂന്നുപേരും നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ നാലാമന്‍ ബംഗാളി വന്നു. അവനെക്കണ്ടതും എന്റെ തൊണ്ടവരണ്ടതും ഒരുമിച്ചായിരുന്നു. കാഴ്ചയില്‍ ഒരു ബംഗാളിയുടെ യാതൊരു ലുക്കുമില്ലാത്ത അവനെ ഞാന്‍ സൂക്ഷിച്ചു നോക്കി. അവനെന്നെയും നോക്കുന്നുണ്ട്. ഇതെന്തതിശയം. അതേ മൂക്ക്.. അതേ കണ്ണുകള്‍ .. അതേ രൂപം.. എനിക്കും അവനും ഒരേ മുഖച്ഛായ! പടച്ചോനേ ചതിച്ചോ...! 1980 മുതല്‍ 2002 വരെ വാപ്പ സിംഗപ്പൂരിലായിരുന്നു. അതിനിടയില്‍ മൂപ്പര് ബംഗ്ലാദേശില്‍ പോയോ?

ഹേയ്. അഹമദാജി ആ ടൈപ്പല്ല. എന്നാലും നാളത്തന്നെ ഉമ്മയെവിളിച്ചു വാപ്പാന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ പറയണം. സംഗതി നേരാണെങ്കില്‍ എനിക്കൊരുമ്മ ബംഗാളിലുണ്ട്. ആലം ഹുസൈന്‍ എന്ന ഈ പയ്യനിതാ ഇന്നുമുതല്‍ എന്റെ അനുജനാണ്. ഈ ബന്ധംവെച്ച് വേണേല്‍ എനിക്കവിടെ നിന്നും കല്യാണം കഴിക്കാം. അങ്ങനെയെങ്കില്‍ അഹമദാജിയുടെ മോന്‍ ബംഗ്ലാദേശിന്റെ മരുമോനാകാന്‍ അധികകാലം വേണ്ടിവരില്ല.
ഒരൊഴിഞ്ഞ കട്ടില അവന്‍ എനിക്കായി ഒരുക്കിത്തന്നു. എന്തോ ഒരു മുന്‍ജന്മസ്നേഹം നിഴലിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റം.

കാലങ്ങളായി ഏതൊക്കെയോ കാലമാടന്മാര്‍ ഗ്യാലന്‍ കണക്കിന് ശുദ്ധജലം ഒഴുക്കിവിട്ട് പഴകിപ്പതിഞ്ഞു മുഷിഞ്ഞുനാറിയ ബെഡ്ഢിനുമീതെ ലുങ്കിവിരിച്ച് ഉടുത്തലുങ്കി തലവഴി മൂടി ജീവിതത്തിലാദ്യമായി അത്രയും നേരത്തെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ ഈ നാലുപേരെയും സൈറ്റില്‍ വിട്ടുകഴിഞ്ഞാല്‍ പിന്നെ വൈകിട്ടുവരെ വിശ്രമമാണ്. അതിനിടയില്‍ ദുബായ്‌ മൊത്തം ചുറ്റിക്കാണണം. മാസാവസാനം മൂവായിരം ദിര്‍ഹംസ് കിട്ടിയാല്‍ എന്താണ് ചെയ്യേണ്ടതെന്നൊക്കെ ആലോചിച്ചുകൂട്ടി. നല്ലൊരു ക്യാമറ വാങ്ങണം. അല്ലെങ്കിലൊരു ലാപ്ടോപ്.. കുറെ അടിപൊളി ഡ്രസ്സുകള്‍ ...,. പെര്ഫ്യൂംസ്.. കിടിലന്‍ ഷൂ..!

പിറ്റേന്ന് പുലര്‍ച്ചെ നാലര മണിക്ക് ആലം ഹുസൈന്‍ എന്നെ വിളിച്ചുണര്‍ത്തി. കുളിച്ചു കുട്ടപ്പനായി കൂട്ടത്തില്‍ നല്ല ഡ്രസ്സണിഞ്ഞു വണ്ടിയുടെ കീയുമെടുത്ത് അവനോടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. അവരുടെ കൈകളില്‍ ഉച്ചക്ക് കഴിക്കാനുള്ള ടിഫിന്‍ ഉണ്ടായിരുന്നു. ആ കെട്ടിടം അവസാനിക്കുന്ന ഭാഗത്തെ ഒരൊഴിഞ്ഞ ഏരിയയിലേക്കാണ്‌ അവരെന്നെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വലിയ ബസിനടുത്ത് കുറേപേര്‍ ഉറക്കച്ചടവോടെ നില്‍പ്പുണ്ട്. അതിനപ്പുറത്തുള്ള കാറിനരികിലേക്ക് നീങ്ങുകയായിരുന്ന എന്നെ ആലം ഹുസൈന്‍ പിടിച്ചുനിര്‍ത്തി. എന്നിട്ട്, 'ഈ ബസിന്റെ ഡോര്‍ തുറക്കു' എന്ന് ആംഗ്യം കാട്ടി. ഒന്നും മനസിലാവത്തവനെപ്പോലെ ഞാന്‍ പുരികമുയര്‍ത്തി അവനെ രൂക്ഷമായി നോക്കി.

ഓടിക്കേണ്ടത് കാറല്ല,ബസ്സാണെന്ന സത്യം എന്നെ ഞെട്ടിച്ചു. ജീവിതത്തില്‍ ദൂരയാത്രയ്ക്കല്ലാതെ ബസില്‍ കയറിയിട്ടില്ലാത്ത ഞാനെങ്ങനെ ഈ എടുത്താല്‍ പൊങ്ങാത്ത ബസ്സോടിക്കും! ഇവിടുത്തെ ലൈസന്‍സെടുത്ത ശേഷം മര്യാദയ്ക്ക് കാറോടിച്ചിട്ടില്ല. ഇങ്ങനെയൊരു ബസ്സിനടുത്ത് നില്‍ക്കുന്നതുതന്നെ ഇതാദ്യമായിട്ടാണ്. ഓര്‍ത്തപ്പോള്‍ അടിവയറ്റിലൊരു ഉല്‍പ്രേക്ഷ! എന്റെ പെന്റുലമിളകി. ഒറ്റയിരിപ്പില്‍ ഒന്നും രണ്ടുമല്ല, മൂന്നും പോയേക്കുമോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്!

ഒരു താടിക്കാരന്‍ സര്‍ദാര്‍ജി ബിദ്രന്‍വാല മുന്നോട്ടു വന്ന് 'ഹരേ ഭായ്‌, ജല്ധീ കോലോ..' എന്ന് മുരണ്ടു. അതുകേട്ടപ്പോള്‍ ആ കൊശവന്റെ താടിക്ക് തീയിടാനാണ് തോന്നിയത്. പിന്നെ തല്ലുവാങ്ങിക്കൂട്ടാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു. ഇത് വിധിയാണ്. ഇവിടെ തോല്‍ക്കുക എന്നാല്‍ ദൈവം ജയിച്ചു എന്നാണര്‍ഥം! അങ്ങനെ പടച്ചോന്‍ ജയിക്കണ്ട. വേണ്ടിവന്നാല്‍ പ്ലൈന്‍പോലും ഓടിക്കുമെന്ന കരളുറപ്പോടെ ഡോര്‍തുറന്നു അകത്തുകയറി. സത്യത്തില്‍ അതിന്റെ ഗിയര്‍സിസ്റ്റം എങ്ങനെയെന്നു പോലും എനിക്കറിയില്ല. എത്ര മീറ്റര്‍ കണക്കാക്കിയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കേണ്ടതെന്നും അറിയില്ല. ഒന്നുകില്‍ ഇതെവിടെങ്കിലും ചെന്നിടിക്കും. മുപ്പതോളം ശവങ്ങള്‍ റോഡില്‍ ചിതറും. ദുബായ്‌ ഞെട്ടും. പോലീസുകാര്‍ ഞൊട്ടും. വാര്‍ത്ത കേട്ട് ഉമ്മ പൊട്ടും. വാപ്പയെ ഉമ്മ തട്ടും. ബദരീങ്ങളേ കാത്തോളണേ..!

ഏതായാലും വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത് റോഡിലിറക്കി. 34സീറ്റുള്ള, മിസ്തുബിഷിയുടെ മിനി ബസ്സാണത്. നാലുപേരല്ല ഇരുപത്തിയേഴ് തൊഴിലാളികളെയാണ്‌ അതില്‍ സൈറ്റിലേക്ക് കൊണ്ടുപോകേണ്ടത്. മണിക്കൂറുകള്‍ക്കകം എല്ലാവരുമായി സൌഹൃദത്തിലായി. ബസ്സുമായി നന്നേ ഇണങ്ങി. എന്നും രാവിലെ അവരെ സൈറ്റിലിറക്കിയിട്ട് പിറകിലെ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങും. ഉച്ചക്ക്പോയി ചോറ് തിന്നിട്ടു വരും. വൈകിട്ട് ആറുമണിയാകുമ്പോള്‍ തിരിച്ചു റൂമിലെത്തും. നാലഞ്ചു പഞ്ചാബികളും അഞ്ചാറ് മലയാളികളും എട്ടുപത്ത് ബംഗാളികളും ബാക്കിയുള്ളവര്‍ ആന്ധ്രക്കാരുമാണ് ജോര്‍ജ്‌ സാറിന്റെ കീഴിലുള്ളത്.

ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ വൃത്തികെട്ട സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന ധാരണ ഞാന്‍ മാറ്റിയെടുത്തു. പൊരിയുന്ന വെയിലത്തും കൊടുംതണുപ്പിലും ജോലിചെയ്യുന്ന ഈ പാവങ്ങളെ സമ്മതിക്കണം. നേരെചൊവ്വേ കുളിക്കാനോ പല്ലുതേക്കാനോ അവര്‍ക്ക് കഴിയില്ല. കാലത്ത് നാലരമുതല്‍ വൈകിട്ട് ആറരവരെ വിശ്രമമില്ലാതെ ജോലിചെയ്തു തളര്‍ന്നുവരുന്ന അവര്‍ക്ക് എന്‍ജോയ്മെന്റ്റ്‌ എന്ന് പറയാന്‍ ഒന്നുമില്ല. ബംഗാളികള്‍ 'ഷ' ചേര്‍ത്ത് പറയുമ്പോള്‍ ആന്ധ്രക്കാര്‍ 'ണ്ടി' കൊണ്ടാണ് കളി. മിക്ക വാക്കുകള്‍ക്കൊപ്പവും 'ണ്ടി' ചേര്‍ത്തുള്ള അവരുടെ സംസാരം കേട്ട് ഞാനെന്ന കുണ്ടന്‍ അണ്ടിപോയ അണ്ണാനെപ്പോലെ മിഴിച്ചുനിന്നു. ഏമണ്ടിയും ചെപ്പണ്ടിയും കേള്‍ക്കുമ്പോഴോക്കെ 'പോടാ തെണ്ടീ'ന്നു പറഞ്ഞ് ഞാനൊരു പക്കാ മലയാളിയായി.

ടൈല്‍സിന്റെ പണിയാണവര്‍ക്ക്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനും അവരിലൊരാളായി. ഉറക്കം ഒഴിവാക്കി അവരോടൊപ്പം സഹായിയായി. സിമന്റ് കുഴച്ചും ടൈല്‍സ് മുറിച്ച് ചുവരിലൊട്ടിച്ചും ഉല്‍സാഹഭരിതമായ ജീവിതം...
കൂറ്റന്‍ ബില്‍ഡിംങ്ങിന്റെ നാല്‍പ്പതോ അറുപതോ ഫ്ലോറില്‍ നിന്നു ജോലിചെയ്യുന്നതിനിടയിലായിരിക്കും നാട്ടിന്ന് ഉമ്മ വിളിക്കുന്നത്,. 'നിനക്കവിടെ സുഖമല്ലേ'ന്ന് ചോദിക്കുമ്പോള്‍ കണ്ണു നിറയാതിരിക്കാന്‍ പാടുപെട്ടു.

ഉമ്മാ, എനിക്ക് സുഖമാണ്. ഉമ്മാന്റെ മോനിപ്പോള്‍ എത്രയോ ഉയരത്തിലെത്തിയിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഫുഡ്ഡാണ്‌ കഴിക്കുന്നത്‌, വഴുതിനിങ്ങയില്‍ വേവിച്ചെടുക്കുന്ന, ആന്ധ്രക്കാരുടെ കറി., ഉപ്പും മുളകും ഇണചേരാത്ത ബംഗാളിക്കറി. രാത്രി പട്ടാണിയുടെ ഹോട്ടലിലെ തന്തൂരിറൊട്ടി., ഉച്ചക്ക് ചിലപ്പോള്‍ കെയ്ക്കും പെപ്സിയും. എന്നാലും ഉമ്മയുടെ മുളകിട്ട മീന്‍കറികൂട്ടി ചോറ് തിന്നിട്ട് കാലമെത്രയായി.! എന്റെ കൈപ്പിടിയിലൊതുങ്ങാത്ത ബസ്സുമായി ദുബായിയുടെ കറുത്ത ഞരമ്പിലൂടെ ചീറിപ്പായുമ്പൊഴൊക്കെ ഞാന്‍ പ്രാര്‍ഥിച്ചത് എന്നെ അറിയുന്ന ആരെയും, എന്റെ വാപ്പയുടെയൊ ഉമ്മയുടെയോ പരിചയത്തിലോ ബന്ധത്തിലോ പെട്ട ആരെയും കാണരുതേ എന്നായിരുന്നു.

എന്റെ പിറകിലിരിക്കുന്ന 27പേരുടെ ജീവിതത്തെ സ്പര്‍ശിക്കുമ്പോള്‍ എനിക്കുള്ളിലെ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഒന്നുമല്ല. ഇവരാണ് യഥാര്‍ത്ഥ പ്രവാസി. മരുഭൂമിയിലെ അഗ്നിജലം കുടിച്ച് ബീജങ്ങള്‍ സ്വയം കരിച്ചുകൊണ്ടിരിക്കുന്ന അഭയാര്‍ഥി! അവന്റെ വിശപ്പിനു ആഴമുണ്ട്. അതിനു സത്യവും കടുപ്പവും ഉണ്ട്. മനുഷ്യന്‍ നാടും വീടും വിട്ട് ദൂരേക്ക്‌ പോകുന്നത് വിശപ്പിന്റെ ഉള്‍വിളിയിലേക്കാണ്. അതിന്റെ നനവിലും ചൂടിലേക്കുമാണ്. ആ ചൂടില്‍ അവന്‍ വീട്ടിലെ ഡ്രൈവറാകും. പണ്ടാരിയാകും.. പലതുമാവും.. പലതരക്കാരനുമാവും. ഒടുവിലിതൊക്കെ എഴുതുന്ന ഒരലമ്പന്‍ ബ്ലോഗറുമാകും..!
______________________________________________________________

2004ല്‍ എന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ, എന്റെ കരങ്ങളാല്‍ ടൈല്‍സ് പതിഞ്ഞ ദുബായ് മറീന എന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ജുമൈറ ലേക്‌ ടവേഴ്സിലൊന്നില്‍ 42th ഫ്ലോറില്‍ ഇന്ന്, 2012ല്‍ ജീവിതത്തെ നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നത് ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. മറ്റൊരത്ഭുതം ആലം ഹുസൈന്റെ കാര്യത്തില്‍ സംഭവിച്ചതാണ്.

ജോലിക്കിടയില്‍ അവനു അപകടം പറ്റി. ലീവെടുക്കാന്‍ സമ്മതിക്കാതെ ജോര്‍ജ് എന്ന കാട്ടാളന്‍ അവനെക്കൊണ്ട് ജോലി ചെയ്യിച്ചു. അത് ചോദ്യം ചെയ്ത് അയാളുമായി എനിക്ക് വഴക്കിടെണ്ടി വന്നു. രണ്ടു മാസത്തിനു ശേഷം ഞാനവിടം വിട്ടു. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന ആലം ഹുസൈന്‍ എന്ന പയ്യനിപ്പോള്‍ ഞങ്ങളുടെ കമ്പനിയില്‍ ഡ്രൈവറാണ്. ആദ്യ കാഴ്ചയില്‍ 'എന്റെ അനുജനോ' എന്ന് സംശയിച്ചെങ്കില്‍ ഇന്നവന്‍ ശരിക്കുമൊരനുജനെപ്പോലെ എന്റെ കൂടെയുള്ളതും ദൈവത്തിന്റെ കരവിരുതല്ലേ!

Monday, December 19, 2011

പാതിരിയും പിന്നെയൊരു പൂതനയും..

നട്ടപ്പാതിരാത്രിയിലവളെന്നെ തൊട്ടുവിളിച്ചപ്പോള്‍ പെട്ടെന്നു ഞാന്‍ ഞെട്ടിയുണര്‍ന്നതും എന്താണ് കാര്യമെന്ന് ചിന്തിക്കും മുന്‍പേ അവളെഴുന്നേറ്റു ബെഡ്ഢിലിരുന്ന് വിവശയതയോടെ എന്നെനോക്കിയതും ഒരേ സമയത്തായിരുന്നു! ബെഡ്ന്റെ ഓരംപറ്റിയുറങ്ങുന്ന ഹംദൂനെ നന്നായി പുതപ്പിച്ചശേഷം എന്ത്പറ്റിയെന്നര്‍ത്ഥത്തില്‍ ഞാനവള്‍ക്കു നേരെ പുരികമുയര്‍ത്തി.

"യാചൂ, എനിക്ക് വയ്യ. എന്താന്നറിയില്ല ഉറക്കം കിട്ടുന്നില്ല.."

അത്രയും പറഞ്ഞിട്ടവള്‍ ബെഡ്ഢില്‍നിന്നുമിറങ്ങി ഹാളിലേക്ക് നടന്നു.

സത്യം പറഞ്ഞാല്‍ എന്റെയുറക്കം നഷ്ട്ടപ്പെട്ടിട്ടും കുറച്ചായി. അല്ലെങ്കിലും വഴുവഴുപ്പില്ലാത്ത രാവുകളില്‍ ഉറക്കത്തിലേക്ക് വഴുതിവീഴുക അസാധ്യമാണ്. പക്ഷെ, ഇവളിപ്പോള്‍ പറഞ്ഞത് അത്തരമൊരു ഇഴയടുപ്പത്തിന്റെ രഹസ്യമല്ല. പിന്നെന്താണ്.! ആ വാക്കുകള്‍ക്കു പിറകിലൊരു ദുസ്സൂചനയുണ്ടോ.?

ഉണ്ട്!

ശാരീരികമായി അസ്വസ്ഥതകളൊന്നുമില്ലെങ്കിലും ഇത് മൂന്നാം മാസമാണ്. കാര്യമായിട്ടൊന്നും അവളെക്കൊണ്ട് ചെയ്യിക്കാറില്ല. എന്നാലും ഹംദൂന്റെ പിന്നാലെയുള്ള ഓട്ടം മതി ആകെമൊത്തം കലങ്ങിത്തെളിയാന്‍!! അവനാണെങ്കില്‍ 'ഇന്ക്കിപ്പം രണ്ട്വയസായീന്നും പറഞ്ഞ് കുരുത്തക്കേടിന്റെ അളവും കൂട്ടിയിട്ടുണ്ട്.

സോഫയില്‍ അവള്‍ക്കഭിമുഖമായി ഞാനിരുന്നു. 'കുടിക്കാനെന്തെങ്കിലും എടുക്കട്ടേ..' 'ചായ ഉണ്ടാക്കട്ടേ..' എന്നൊക്കെ ചോദിച്ചെങ്കിലും വേണ്ടെന്നവള്‍ തലയാട്ടി. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവമാണാ മുഖത്ത്. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു. ആദ്യമായിട്ടാണ് എനിക്ക് വയ്യെന്നും ഉറക്കംകിട്ടുന്നില്ലെന്നും പറയുന്നത്. ഗുരുതരമായിട്ടെന്തോ അവളെ അസ്വസ്ഥയാക്കുന്നുണ്ട്. എഴുന്നേറ്റ് ഡ്രെസ് മാറ്റൂ, നമുക്ക് ഹോസ്പ്പിറ്റലില്‍ പോകാമെന്ന് പറഞ്ഞെങ്കിലും കണ്ണുകള്‍ കൊണ്ടവള്‍ വേണ്ടെന്നു പറഞ്ഞു.

ഇരുമ്പ് ഉരുകിയൊലിച്ച അന്തരീക്ഷത്തില്‍നിന്നും ഉഷ്ണത്തിന്റെ തന്മാത്രകള്‍ രോമകൂപങ്ങളിലേക്ക് ഇരച്ചുകയറുന്നതായി എനിക്കുതോന്നി. നിശബ്ദതയുടെ ആഴക്കടലില്‍ ഗതികിട്ടാതലയുന്ന രണ്ടുതോണികളായി ഞാനും ഷെമ്മുവും. അവളുടെ നോട്ടത്തിന്റെ വൈരുദ്ധ്യദിശകള്‍ ചൂണ്ടുന്ന ലക്ഷ്യമറിയാതെ ഞാന്‍ നട്ടംതിരിഞ്ഞു. ഒരു ലാവാപ്രവാഹം അവളെ വലയംചെയ്യുന്നുണ്ട്. എന്താണത്! ഇനി ഇവളുടെയീ അസ്വസ്ഥത ബ്ലീഡിങ്ങിന്റെ ലക്ഷണമാണോ! അറിയില്ല; എനിക്കൊന്നുമറിയില്ല. ഞാന്‍ കുറേക്കൂടി അവള്‍ക്കരികിലേക്കിരുന്നു. എനിക്കൊരു നിശ്ചയവുമില്ലല്ലോ റബ്ബേ.!

പെട്ടെന്ന് ആരെയെങ്കിലും വിളിക്കണം. ഒരു ഫോണ്‍കോളിനപ്പുറത്ത് സൌഹൃദത്തിന്റെ വിശാലലോകമുണ്ട്. ആരെ വിളിച്ചാലും അവര്‍ സമാശ്വാസത്തിന്റെ ഒരു പര്‍വ്വതവും ചുമന്നെത്തും. പക്ഷെ ഇത് ചോരക്കളിയാണ്. വിദഗ്ദ്ധമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാകും. അതിനു ആണിനേക്കാള്‍ ബെറ്റര്‍ പെണ്ണുങ്ങളാണ്. ഇവളുടെ ഫ്രെണ്ടിനെ വിളിക്കുന്നതാവും ഉചിതം. അങ്ങനെയെങ്കില്‍ ഇവള്‍ക്കേറ്റവും പ്രിയപ്പെട്ട മെഹ്രിന്‍ത്തയെ വിളിക്കാം. അവരാകുമ്പോള്‍ ഇവള്‍ക്കൊരാശ്വാസവും എനിക്കൊരു ധൈര്യവുമാകും.

വിളിക്കണോ.?
ആലോചിച്ചപ്പോള്‍ വേണ്ടെന്നു മനസ് വിലക്കി. ഒന്നിനേം വിളിക്കേണ്ട. ഒന്നിച്ചു പഠിച്ചു കളിച്ചു വളര്‍ന്ന ഫ്രെണ്ട്സെല്ലാം മൊശകോടന്മാരാന്. അസൂയാലുക്കള്‍ ! മിക്കതിന്റെയും കല്യാണം കഴിഞ്ഞത് ഈയിടെയാണ്. ഞാനൊരു തലതെറിച്ചവനായത്കൊണ്ട് എന്റെ കല്യാണം നേരത്തേ കഴിഞ്ഞു. അവരുടെ തല തെറിക്കാതിരുന്നത് എന്റെ തെറ്റല്ല. അവരുടെ തന്തമാരുടെ കുറ്റമാണ്. +2പാസായശേഷം കോളേജില്‍പൊയ്ക്കൊണ്ടിരുന്ന എട്ടുംപൊട്ടുംതിരിയാത്ത ഒരു പതിനെട്ടുകാരിയെ കെട്ടിയതിന് അന്നുംകിട്ടിയിരുന്നു ഇവന്മാരുടെവക ആവശ്യത്തിലധികം കളിയാക്കലുകള്‍ !

എന്നെപ്പറയണ്ട; വാപ്പയെ പറഞ്ഞാമതി. അഞ്ചാംവയസില്‍ തുടങ്ങിയ കുരുത്തക്കേട്മാറിക്കിട്ടാന്‍ ഇരുപത്തിയഞ്ചാംവയസില്‍പിടിച്ചു പെണ്ണുകെട്ടിക്കുമ്പോള്‍ ഈ ഇളംനെഞ്ചിലെ കുഞ്ചിരോമങ്ങള്‍ കഞ്ചുകമണിഞ്ഞെങ്കിലും അഹമദാജി നിസ്ക്കാരത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല; കെട്ടുകഴിഞ്ഞു മൂന്നാംമാസം ചെക്കനവളെ പ്രഗ്നന്റാക്കുമെന്നും പതിമൂന്നാം മാസം തന്തയാവുമെന്നും! പോരാത്തതിന് ഹംദൂനു രണ്ടുവയസു പൂര്‍ത്തിയാകുംമുന്‍പേ കെട്ടിയോള്‍ക്ക് കെര്‍പ്പാക്കിയ ദുഷ്ട്ടനാണ് ഞാനിപ്പോള്‍ ! പോകാമ്പറ.. ആണ്‍കുട്ടികളാവുമ്പോ കല്യാണം കഴിച്ചെന്നിരിക്കും. കെട്ട്യോള്‍ക്ക് ഗര്‍ഭാക്കീന്നും വരും. പെണ്ണ് രണ്ടോ നാലോ പെറ്റെന്നും വരും. അതിനൊക്കെ കണക്കും കാര്യോം അന്വേഷിച്ചുനടക്കുന്ന പറട്ടകളോട് പോയിത്തൂറാമ്പറ! ഞാന്‍ പുച്ഛത്തോടെ ചിറി കൊട്ടി.

അപ്പൊഴും ഒന്നും മിണ്ടാതെ, ഇമവെട്ടാതെ നിര്‍വ്വികാരയായി അവളെന്നെയും നോക്കിയിരിപ്പാണ്‌... . .. ആ കണ്ണുകള്‍ ഹിസ്റ്റീരിയബാധിച്ച ഒരാളുടെ കൃഷ്ണമണികള്‍പോലെ പിടഞ്ഞുകൊണ്ടിരുന്നു. കളിയും ചിരിയും ബഹളവുമായി പൊട്ടിത്തെറിച്ചിരുന്ന ഈ ഫ്ലാറ്റിനകത്ത് ഒരു നേര്‍ത്ത വാക്കിനുവേണ്ടി ഞാന്‍ കൊതിയോടെ യാചിച്ചുനിന്നു. എന്നുമൊരു മൂളിപ്പാട്ട് തങ്ങിനില്‍ക്കാറുള്ള അവളുടെ ചുണ്ടുകള്‍ വറ്റിവരണ്ടിരിക്കുന്നു. ഘനീഭവിച്ചുനിന്ന ഹൃദയത്തില്‍നിന്നും ഒരു തേങ്ങല്‍ പുറത്തേക്കു വന്നുവോ! ഞാന്‍ കരയുകയാണോ! അല്ല. എങ്കിലുമെന്റെ കണ്ണുകള്‍ നിറഞ്ഞിടുണ്ട്!

"എന്നെയിങ്ങനെ തീ തീറ്റിക്കാതെ നീ എന്തെങ്കിലുമൊന്നു പറയൂ.. പ്ലീസ്..!"

എന്റെ പരവേശം കണ്ടിട്ടാവാം, ദീര്‍ഘനേരത്തെ മൌനം ഭേദിച്ച്കൊണ്ടവള്‍ ചുണ്ടുകളനക്കി.

"ഇന്‍ക്ക് അവസാനെന്നോണം എന്തൊക്കെയോ ഇങ്ങളോട് പറയണോന്ന്ണ്ട്. മുയ്മനും കേള്‍ക്ക്വോ..?"

അവസാനമായി പറയാനുണ്ടെന്ന്! അതിനര്‍ത്ഥം ഇവള്‍ ജീവിതത്തോട് വിടപറയുന്നു എന്നല്ലേ! എനിക്കുള്ളിലൂടെ ആരോ ഈര്‍ച്ചവാളിട്ടു വലിക്കുന്നതായി അനുഭവപ്പെട്ടു. മരിക്കുംമുന്‍പ് ഒസ്യത്ത് പറയുന്ന ചിലരുടെ സിക്സ്ത് സെന്സിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി അങ്ങനെയെന്തെങ്കിലും..! നിന്ന നില്‍പ്പില്‍ ഈ ഫ്ലാറ്റ് മൊത്തം ഭൂമിക്കടിയിലേക്ക് പതിച്ചെങ്കിലെന്നാഗ്രഹിച്ചുപോയി. ഇവളെന്നെയും വിട്ടു പോവുകയാണെന്ന്...!! ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി.

ഇനിയൊരു നിമിഷംപോലും വൈകരുത്. ആംബുലന്‍സ് വിളിക്കാം. ബ്ലീഡിങ്ങല്ല തലപോയാലും ബാക്കി അവര്‍ നോക്കിക്കൊള്ളും. നാണക്കേടില്ല. കളിയാക്കലില്ല. 'നീ പോയി ഡ്രസ്സ്‌ മാറി വാ'ന്നും പറഞ്ഞ് 999ലേക്ക് വിളിക്കാനായ്‌ ഫോണെടുക്കാന്‍ തുനിഞ്ഞ എന്നോടവള്‍ ആരേം വിളിക്കേണ്ടെന്നും നീ എന്റെ അരികിലിരുന്നാല്‍ മതിയെന്നും ആംഗ്യംകാട്ടി. സ്വതേ മൃദുസ്വഭാവിയായ അവളുടെമുഖത്ത് ശാന്തതയല്ല ഭയപ്പെടുത്തുന്ന മറ്റെന്തോ ആയിരുന്നു! എന്റെനേര്‍ക്ക് ക്രൂരമായൊരു നോട്ടമെറിഞ്ഞുകൊണ്ടവള്‍ ചോദിച്ചു.

"ഇങ്ങള് കരയേം നിലോളിക്കേം വേണ്ട.. ആരാ പാതിരി? അത് പറ..?"

പാതിരാക്ക് വിളിച്ചുണര്‍ത്തിയിട്ട് പാതിരി ആരെന്നു ചോദിക്കുന്നോ! അപ്പം ബ്ലീഡിംഗ്, ആമ്പുലന്‍സ്, ഒസ്യത്ത്.. ഇവക്കെന്താ വട്ടായോ എന്നാലോചിച്ചുനില്‍ക്കേ അവളെന്റെ മുഖത്തേക്ക് അടുത്ത ചോദ്യവും വലിച്ചെറിഞ്ഞു.

"ആരാ അമ്മു..?"

അമ്മുവോ! ഏതമ്മു? അങ്ങനെയൊരാളെ എനിക്കറിയുകപോലുമില്ലെന്ന മട്ടില്‍ മേല്പ്പോട്ട് നോക്കി. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

"ഓ അമ്മു! അത് നമ്മടെ കല്യാണിയേചീടെ പശുക്കുട്ടിയാ. നമ്മള്‍ കഴിഞ്ഞതവണ പോയപ്പോഴല്ലേ അതിനെ പ്രസവിച്ചത്. നിനക്കൊര്‍മ്മയില്ലേ അതിനെ.?"

"ഈ പശുക്കള്‍ക്കൊക്കെ ഈമെയിലുണ്ടോ? ആ കിടാവാണോ ഇങ്ങക്ക് മെയിലയച്ച അമ്മു.?"

എന്റെ തൊണ്ടവരണ്ടു. തലമണ്ടയിലൊരു ഗുണ്ട് പൊട്ടി. കുണ്ടിക്ക് വെടിയുണ്ട കൊണ്ട തെണ്ടിയുടെ അവസ്ഥയിലായി ഞാന്‍ ഇവളെന്റെ അണ്ടിപ്പരിപ്പ് മാത്രല്ല, വെണ്ടക്കുരുവരെ എടുക്കാനുള്ള ഒരുക്കത്തിലാണ്. ചാണ്ടിച്ചാ, കാത്തോളണേ..!

"ഷെമ്മൂ, എന്നെ വിശ്വസിക്കണം. നീ കരുതുംപോലെയൊന്നുമില്ല. ഉണ്ടായിരുന്നേല്‍ ആ ലാസ്റ്റ്‌പോസ്റ്റ്‌ ഞാനിടുമായിരുന്നോ.?"
എന്ത് പറഞ്ഞാണ് ഇവളെ മനസിലാക്കേണ്ടതെന്നറിയാതെ ഞാന്‍ കണ്ണുകളിറുകെപ്പൂട്ടി.

"ഇങ്ങളെ ഞാന്‍ വിശ്വസിക്കാം. പക്ഷെ നിന്റെ അരക്കെട്ടിലെ വീര്യമെനിക്ക് വേണം. നിന്നിലെനിക്ക് സ്വതന്ത്രമായി അലിയണം എന്നൊക്കെ മെയിലില്‍ ഉണ്ടല്ലോ..?"

"അയ്യോ, അതൊക്കെ ആലങ്കാരിക പദങ്ങളല്ലേ.. അരക്കെട്ടിലെ വീര്യം എന്നല്ല. അണക്കെട്ടിലെ വെള്ളം എന്നല്ലേ. അതായത് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം നമ്മള്‍ മലയാളികള്‍ കുടിച്ചുവറ്റിക്കണം. എന്നിട്ട് മുപ്പതുലക്ഷം പേരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കണം. അത്രേ അവളുദ്ദേശിച്ചിട്ടുണ്ടാവൂ..."

"ഇങ്ങളെന്നെ മന്ദബുദ്ധിയാക്കിയതൊക്കെ മതി. ഹലാക്കിന്റെ ഈ ബ്ലോഗ്‌ലെ കളി കുടുംബം നശിപ്പിക്കൂന്ന് അന്നേ ഞാമ്പറഞ്ഞതാ. കേട്ടില്ല. എന്നേം മോനേം നാട്ടിലയച്ചിട്ട് ഇങ്ങളെന്തു വേണേലും ആയിക്കോ. അല്ലെങ്കിലും നിങ്ങക്ക് ദുബായിയോടുള്ളത്ര സ്നേഹോന്നും എന്നോടില്ല. ഒക്കെനിക്കറിയാം.." അവളുടെ മൂക്ക് ചുവക്കുന്നു. കണ്ണുകളെരിയുന്നു. ഇതൊരു വെടിക്ക് തീരുന്ന ലക്ഷണമില്ലാ!

"അത് പിന്നെ..... നിനക്കറിയാലോ. ഇരുപതാമത്തെ വയസില്‍ എന്റെ ഓര്‍മ്മയുറച്ച നാള്‍മുതല്‍ ഞാനീ ദുബായിലുണ്ട്. എനിക്ക് മെന്‍സസായത് പോലും ഇവിടെവെച്ചാണ്. ആ ഒരു കടപ്പാട് എനിക്കീ മണ്ണിനോടുണ്ട്. എന്നുകരുതി നിന്നോടെനിക്ക് സ്നേഹമില്ലാന്നു പറഞ്ഞ് എന്റെ ചങ്ക് പൊളിക്കരുത്..."

"ഇങ്ങക്ക് ബ്ലോഗിലെ പിരാന്ത് പോരാഞ്ഞിട്ടല്ലേ ഫേസ്‌ബുക്കില്‍ പോയി സ്വന്തായി ഗ്രൂപ്പ് തുടങ്ങി തല്ലുകൂടുന്നത്. വല്ല ബിസിനസൊ മറ്റോ ആണെങ്കില്‍ സമാധാനിക്കായിരുന്നു.."

"എടീ, നീ വേണേല്‍ എന്നേം എന്റെ വല്യുപ്പാനേം നാല് പറഞ്ഞോ. സാരല്യ. പക്ഷെ ബ്ലോഗിനെപ്പറ്റി പറഞ്ഞാ എന്റെ നെഞ്ച്പൊട്ടിപ്പോകും. ലീലേച്ചി കൊടുത്തയച്ച ഉണ്ണിയപ്പം തിന്നുമ്പോ നിനക്കീ പുച്ഛമുണ്ടായിരുന്നില്ലല്ലോ. ബ്ലോഗിലും ഗ്രൂപ്പിലും ഞാന്‍ ഗുരുവാണ്. ഗുരു! എനിക്കെത്ര ശിഷ്യകളുണ്ടെന്നറിയോ? ആശ്രമത്തിലെ പൂജകളെക്കുറിച്ച് നിനക്ക് വല്ലോം അറിയോ? ഞാനിപ്പോ ഈലോകാശ്രമത്തിന്റെ മുതലാളിയാ. പരലോകത്ത് പുണ്യം കിട്ടണമെങ്കില്‍ E-ലോകത്ത് പലതും ചെയ്യാനുണ്ട്. വെറുതെ എന്നെ കുറ്റപ്പെടുത്താനാണോ ഇപ്പാതിരാക്ക് നീയെന്റെ ഉറക്കം കളയുന്നത്..?"

"അവിടേം ഇവ്ടെം ഇങ്ങളെ ചാറ്റിങ്ങും വേണ്ടാത്തരോം ഞാനും കാണുന്നുണ്ട്. പെണ്ണുങ്ങളെ പിറകെ ഒലിപ്പിച്ചുനടക്കുന്നതാ ഇങ്ങള് പറീന്ന ആശ്രമം? ചന്തിക്ക് ആല് മുളക്കുന്ന ഇങ്ങളെപ്പോലുള്ളവര് ഗുരുവല്ല, പടച്ചോന്തന്നെയാകും. എന്തൊക്കെ വൃത്തികേടുകളാ ഇങ്ങളവരോട് കാണിക്കുന്നേ. ഇങ്ങളോട് പടച്ചോന്‍ പൊറുക്കില്ല. നോക്കിക്കോ.."

ഒരു കുറ്റസമ്മതത്തിന്റെ രൂപത്തില്‍ ഈ തര്‍ക്കം എത്തിച്ചില്ലെങ്കില്‍ നാളെ നേരംപുലരുന്ന കാര്യം സംശയമാണ്. ഇവളുടെ ധാരണകള്‍ തീരണം. എന്നിട്ട് മതി ബാക്കിയൊക്കെ. ഓട്ടവീണ ജെട്ടിയും പാസ്‌വേര്‍ഡും മറ്റുള്ളവരെ കാണിക്കരുത്. രണ്ടും നമ്മുടെ അന്തസും ആഭിജാത്യവും നശിപ്പിക്കും. കണ്ടില്ലേ ഞാനീ പാതിരാത്രിയില്‍ അനുഭവിക്കുന്നത്..!

"സമ്മതിച്ചു. ഞാനൊരു റൊമാന്റിക്കാണെന്ന് നിനക്കറിയില്ലേ. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല പോരെ..?"

"ഇങ്ങളാര് സല്മാങ്കാനാ? ഇങ്ങക്ക് കമ്പിക്കടി കൊള്ളാഞ്ഞിട്ടാ ഈ സൂക്കേട്. ഇനി ഗുരുവാണ് അതാണ്‌ ഇതാണ് എന്നൊക്കെ പറഞ്ഞ് കുരുത്തക്കേട് കളിച്ചാ നാട്ടിലറീക്കും. പറഞ്ഞില്ലാന്നു വേണ്ട. കേട്ടല്ലോ.."

കേട്ടെന്നും അനുസരിക്കാമെന്നും തലയാട്ടിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിച്ചു. ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ഞാനെന്നും നിന്റെമാത്രം യാച്ചുവായിരിക്കുമെന്നും പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ വെളിച്ചംനിറഞ്ഞു. അവളെയും കൂട്ടി ഞാന്‍ കടല്‍ക്കരയിലെത്തി. രണ്ടുമാസത്തിനു ശേഷമാണ് അവളെ ഞാന്‍ കടല്‍ കാണിക്കുന്നത്. ഇത്തവണ ഇടതുവശത്തേക്ക് ചെരിച്ചുകിടത്തിയില്ല. എന്റെ കൈത്തണ്ടയില്‍ തലവെച്ച് വലതുകരംകൊണ്ട് കെട്ടിപ്പിടിച്ച് എനിക്കഭിമുഖമായി കിടത്തിയപ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ക്ക് പുതുമഴയുടെ സുഗന്ധമുണ്ടായിരുന്നു.

ഇപ്പോള്‍ എനിക്കും അവള്‍ക്കുമിടയില്‍ കടലിന്റെ നേര്‍ത്ത ഇരമ്പം മാത്രം. നനഞ്ഞമണലില്‍ ചവിട്ടിനിന്ന് ചുറ്റുംനോക്കി. പതുക്കെ ഞങ്ങള്‍ തിരയിലേക്കിറങ്ങിറങ്ങിച്ചെന്നു. ഉദിക്കുംമുന്‍പേ സൂര്യനെറിഞ്ഞ രശ്മികളേറ്റ് ഒന്നുരണ്ട് മേഘത്തുള്ളികള്‍ ഒഴുകിയിറങ്ങി. കടലിന്റെ ഗഹനനീല ഞരമ്പുകളെ ത്രസിപ്പിച്ചു. ആകാശത്തിന്റെ നീലിമ ഹൃദയങ്ങളെ തണുപ്പിച്ചു. ഉപ്പുകാറ്റിന്റെ സ്പര്‍ശനങ്ങള്‍ ഉന്മാദത്തിലേക്കാനയിച്ചു. ആപാദചൂടം ഉഴിയുന്ന ജലക്കൈകള്‍ ഞങ്ങളെ തലോടി. ഓരോ തിരയും പുതിയൊരുണര്‍വ്വായി അനുഭവപ്പെട്ടു. മെല്ലെമെല്ലെ ശബ്ദവും വേദനയും അലിഞ്ഞലിഞ്ഞില്ലാതായി. നോക്കിനോക്കിയിരിക്കേ തിരകളോരോന്നും കടലിലേക്കുതന്നെ തിരികെപ്പോയി....
____________________________________________________________





സര്‍വ്വശ്രീ കണ്ണൂരാനന്ദ ആസാമികളുടെ ഈ പോസ്റ്റില്‍ ബൂലോക സദാചാര സന്തതികള്‍ അഫിപ്രായം പറയരുത്!

Sunday, November 13, 2011

പ്ലീസ്.! ഉപദ്രവിക്കരുത്...


അരുത്.!
വാക്കുകളാല്‍ നീയെന്റെ നിമ്നോന്നതങ്ങളില്‍ തലോടരുത്
എന്നെ ഉണര്‍ത്തരുത്
എനിക്കുള്ളില്‍ ദാഹം തീര്‍ക്കരുത്
എനിക്ക് കുടിക്കാന്‍ ഒരിത്തിരിപോലും സ്നേഹത്തിന്റെ മധുരം നീട്ടരുത്.

അരുത്.!
നിന്റെ ആത്മാവില്‍ സ്നേഹവാത്സല്യങ്ങളുടെ വീണമീട്ടാന്‍-
എന്നെ ക്ഷണിക്കരുത്
എനിക്കുള്ളില്‍ പ്രണയത്തിന്റെ പൂക്കള്‍ നീ വിരിയിക്കരുത്
നിന്റെ ഇരുള്‍വഴിയിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്.

അരുത്.!
എന്റെ കാമത്തിന്നെരിവ് പകരാന്‍ ശ്രമിക്കരുത്
എന്റെ പാര്‍ശ്വങ്ങളില്‍ വഴുവഴുപ്പ് സൃഷ്ടിക്കരുത്
എന്റെ ചുണ്ടില്‍ ചൂട് പകരാനടുക്കരുത്
നിന്റെ നിശ്വാസം എന്നെ ലഹരിപിടിപ്പിക്കരുത്.

ഞാന്‍ നിസ്സഹായനാണ്,
നിന്റെ നീലഞരമ്പുകളില്‍ ഇന്ദ്രജാലം തീര്‍ക്കാന്‍
ഇറുകിയ ഭിത്തികള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങാന്‍
ഒരര്‍ദ്ധമയക്കത്തില്‍ ചുറ്റിപ്പിണയാന്‍
പ്രണയത്തിന്റെ ഉപ്പുരസം നുകരാന്‍.

എനിക്ക് വേണ്ടത്,
പെട്ടെന്നുവന്ന് - വന്നതുപോലെ പോകുന്നൊരതിഥിയേയല്ല!
നിര്‍ലോഭ സ്നേഹം ചൊരിയുന്നൊരു പ്രണയിനിയെയാണ്
എനിക്കൊപ്പം രാവില്‍ കൂട്ടിരിക്കാനൊരു വധുവിനെയാണ്
എന്റെ വിരലുകള്‍ക്കിഴയാന്‍ പാകത്തില്‍ -
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൂട്ടുകാരിയെയാണ്
അങ്ങനെയൊരാള്‍ ഇവിടുണ്ട്..
പാതിരിയുടെ ളോഹ പോല്‍ എനിക്കുമേല്‍ പറ്റിക്കിടപ്പുണ്ട്;
നെഞ്ചിലൂടെ മുറുക്കിയ പൂണൂലിന്റെ വിശുദ്ധിയോടെ..!

അരുത്..!
ഇപ്പറഞ്ഞതൊന്നും മേലില്‍ നീ മറക്കരുത്.


**


__________________________________________________________
(ഈ പോസ്റ്റിനു കീഴില്‍ കമന്റ് വേണമെന്നില്ല. എനിക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ മതി)


Thursday, September 29, 2011

അങ്ങനെ ഞാനൊരു പണ്ടാരിയായി..

കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു. അവിടെയുള്ള കഫറ്റീരിയയില്‍നിന്നും ചായയും സാന്‍റ്-വിച്ചും കഴിച്ച് സന്തതസഹചാരിയായ ബാഗും കെട്ടിപ്പിടിച്ച് സിമന്റ്ബെഞ്ചിലമര്‍ന്നിരുന്ന് ഒരു സിഗരറ്റ്കൊണ്ട് തലച്ചോറിനുള്ളിലെ ചിന്തകളെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ്സ്സ്ഥാപനങ്ങളുള്ള അമ്മാവനോട് ദുബായിലൊരോഫീസില്‍ ജോലി ശെരിയായെന്ന കള്ളവും പറഞ്ഞാണ് ഉസ്മാനിക്കയെ സഹായിക്കാന്‍ തള്ളയുടെ വീട്ടിലെത്തിയത്. അതുകൊണ്ടുതന്നെ തിരിച്ചങ്ങോട്ട് പോകുന്നത് നാണക്കേടാണ്. ദുബായിലും അബുദാബിയിലുമുള്ള പരിചയക്കാര്‍ക്കിടയിലേക്ക് പോകാനും മൈന്‍ഡനുവദിക്കുന്നില്ല.

'ഇനിയെന്ത്' എന്ന വലിയൊരു ചോദ്യം എനിക്കുള്ളില്‍ ചിതറിത്തെറിക്കാന്‍ തുടങ്ങി. സിഗരെറ്റുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി തലയ്ക്കകത്ത് കത്തികൊണ്ടിരുന്നു. ഒന്നുകില്‍ ആത്മഹത്യ! അല്ലെങ്കില്‍ ജീവിതത്തോട് പൊരുതുക. എന്തുവേണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്ക്മാത്രമാണ്. ജീവിതത്തിലാദ്യമായി സ്വന്തമായൊരു തീരുമാനമെടുക്കാനവസരം തന്ന My God, ഇരിക്കട്ടെ നിനക്കൊരു Thanks!

എന്നിട്ട് ഞാനിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. ഗാഡമായും ഗൂഡമായും ചിന്തിച്ചു. ആകാശം നോക്കിയും ഭൂമിയിലൂടെ നടന്നും ചിന്തിച്ചു! ചിരിച്ചും ചുമച്ചും ചിന്തിച്ചു. ഒടുവില്‍ , 'ആണത്തമുണ്ടെങ്കില്‍ പോയിച്ചാവടാ..' എന്നാരോ തലയുടെ ഇടതുഭാഗത്തുനിന്നും വിളിച്ചു പറയുന്നതായി എനിക്ക് തോന്നി. ഇനി വൈകരുത്. മരിക്കുക തന്നെ.! പക്ഷെ എങ്ങനെ.?

എനിക്ക് ചാടിച്ചാകാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും ആ പരിസരത്തുണ്ടായിരുന്നില്ല. റയില്‍പാളമില്ല. റയില്‍വേസ്റ്റേഷനില്ല. കിണറില്ല. കീടനാശിനിയില്ല. കയറോ കയര്‍ ഫാക്ട്ടറിയോ ഇല്ല. തൂങ്ങാനുള്ള മരമില്ല. മാവില്ല. പ്ലാവില്ല. ഒരു തെങ്ങ്പോലുമില്ല.! ഉള്ളത് ഈന്തമരമാണ്. ഹും. ഒരു ശിഖരംപോലുമില്ലാത്ത ഈന്തമരത്തില്‍ എന്റെ പട്ടി തൂങ്ങും! ഗള്‍ഫാണ് പോലും ഗള്‍ഫ്‌! സമാധാനത്തോടെ ഒന്നാത്മഹത്യ ചെയ്യാന്‍പോലും സൌകര്യമില്ലാത്ത ഇന്നാട്ടിലേക്കാണോ ആത്മഹത്യ ഒരാഘോഷമായികൊണ്ടാടുന്ന ബ്ലഡി ഇന്ത്യന്‍സ് ഒഴുകിയെത്തുന്നത്! കത്തിത്തീര്‍ന്ന ഒരു സിഗരറ്റ്കുറ്റി നിലത്തിട്ട് ചവിട്ടിയരച്ചിട്ടും എനിക്കരിശം തീര്‍ന്നില്ല.

ഇനിയുള്ളത് ജീവിതത്തോട് പൊരുതുക എന്ന സെക്കന്റ്‌തിയറിയാണ്. അതിനാവശ്യമായ ചേരുവകള്‍ മനസിലിട്ട് കൂട്ടിയുംകുറച്ചും ഹരിച്ചുംഗുണിച്ചും വീണ്ടും പുകപടലങ്ങള്‍ മസ്തിഷ്ക്കത്തിലേക്ക് Export ചെയ്തു. ആദ്യം വേണ്ടത് ഡിഗ്രിഹോള്‍ഡറാണെന്ന ചിന്ത ഒഴിവാക്കുകയാണ്. അനുവദനീയമായ ഏതുജോലിയും ചെയ്യുമെന്ന ഒരുറച്ചതീരുമാനവും സ്വീകരിക്കണം. നാട്ടുകാരെയും ബന്ധുക്കളെയും ആശ്രയിക്കരുത്. ഒരുകാരണവശാലും മാതാപിതാ-ഗുരുനാഥന്‍ന്മാരെ പറയിപ്പിക്കരുത്. എങ്കിലീ ലോകത്തെന്നല്ല, പരലോകത്തുപോലും തൂങ്ങേണ്ടി വരില്ല.

"ഡേയ്, താനൊന്നു ശ്രമിച്ചു നോക്കഡോ.."

ഒരശരീരി എന്നെത്തഴുകി-ക്കടന്നുപോയി. ഞാനൊരുങ്ങി. മനസാ വാചാ പൂജാ ലക്ഷ്മണാ എഗ്രീഡ്.! ദുഷ്ചിന്തകള്‍ക്ക് കൂട്ടുനിന്ന സിഗരറ്റും ലൈറ്ററും വലിച്ചെറിഞ്ഞു. ഇന്ന്മുതല്‍ എന്റെവഴിയില്‍ കല്ലുകളില്ല. മുള്ളുകളില്ല. മുരിക്കും മുരിങ്ങക്കോലുമില്ല. ഉള്ളത് നന്മയുടെ നേര്‍വഴികളാണ്. ബദ്രീങ്ങളെ കാത്തോളണേ.!

ഏറെക്കഴിയുംമുന്‍പേ ഒരു മദ്ധ്യവയസ്ക്കന്‍ ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. എന്നെക്കണ്ടിട്ട് ഇവനേതോ ബംഗാളിയെന്നു തോന്നിയതുകൊണ്ടാകാം അയാള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. ഞാന്‍ മലയാളത്തില്‍ മറുപടി പറയുകയും ഞങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും വലിയൊരു രഹസ്യം ചോദിക്കും പോലെ അയാളെന്നോട് ചോദിച്ചു.

"മോന്‍ ജയിലിന്നാ വരുന്നേ..?"

കുറ്റിത്താടി-മുടി-മീശയുള്ള എലുമ്പന്മാരൊക്കെ ജയില്‍വാസികളായിരിക്കണമെന്ന് ശഠിക്കുന്ന ഇയാളെപ്പോലുള്ളവരുടെ ചെപ്പട്ടക്കുറ്റി നോക്കി എട്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്. എന്റെ കൈകള്‍ തരിച്ചു. ഞാന്‍ വിറച്ചു. എന്നിട്ടും ക്ഷമിച്ചു! നാലഞ്ചു മിനിട്ടുകള്‍ക്കുമുന്‍പ് എനിക്ക് മനസ്താപമുണ്ടായത് അയാളുടെ ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ആ കൊശവന്റെ നെഞ്ചുകീറി സഞ്ചിയിലാക്കിയേനെ..!

തികട്ടിവന്നരോഷം അടക്കിവെച്ച് ഞാനയാളെ ദയനീയമായി നോക്കി. എന്റെവരവ് ജയിലില്‍ നിന്നാണെന്ന് ഉറപ്പിച്ചതുപോലെ അയാളെന്നെ ആശ്വസിപ്പിച്ചു.

"ഇന്നാട്ടില്‍ ഞമ്മളൊക്കെ അന്യരല്ലേ കുട്ട്യേ. ആരാന്റെ നാട്ടിലെത്തിയാല് അബ്ടത്തെ നിയമോം കാര്യോം നോക്കീം കണ്ടും നിന്നോളണം. ബല്ല കുരുത്തക്കേടും കളിച്ചാ ഞമ്മളെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല്യ. നാട്ടില് പണി ഇല്ലാത്തോണ്ടല്ലേ ഞമ്മളിബിടെ ബന്നത്. മോന്റെ ബീട്ടിലെ പട്ടിണി ആയിരിക്കൂലോ ഇത്ര ചെറുപ്പത്തിലേ മോനെ ഇബിടെത്തിച്ചത്. സാരല്ല്യ. മോന്റെ റൂമെവിടാ..? എങ്ങോട്ടാ പൊന്നേ..?"

കാര്‍ന്നോരുടെ കോണോത്തിലെ ഉപദേശംകേട്ട് ഓക്കാനംവന്നെങ്കിലും ആ നിഷ്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു. ഇന്നുമുതല്‍ എനിക്ക് റൂമില്ലെന്നും പോകാനിടമില്ലെന്നും പറഞ്ഞപ്പോള്‍ അയാളെന്നെ റൂമിലേക്ക്‌ ക്ഷണിച്ചു. ആ സമയം ഏതാഫ്രിക്കക്കാരന്‍ വിളിച്ചാലും കൂടെപ്പോകാന്‍ വെമ്പിനില്‍ക്കുന്ന എന്റെ ആത്മാവ് അബ്ദുസ്സലാമെന്ന ആ മലപ്പുറം സ്വദേശിയോടൊപ്പം ഇറങ്ങിനടന്നു.
ഇതാ, യുദ്ധകാണ്ഡം തുടങ്ങുകയായി..! ഞാന്‍ പല്ലിറുമ്മി. തല്ലിനൊരുങ്ങി. വില്ലുകുലച്ചു. എല്ല് പൊടിച്ചു. നെഞ്ചുവിരിച്ചു.. വെല്ലു വിളിച്ചു.. പുല്ലന്മാരേ.., കല്ലി~വല്ലി.!

ഒരു പഴഞ്ചന്‍ കെട്ടിടത്തിലെ മൂന്നാമത്തെ ഫ്ലോറിലാണ് സലാംക്കാന്റെ സങ്കേതം. ലീവിനുപോയ ഒരാളുടെ ബെഡ്ഢില്‍ എന്നെ അഡ്മിറ്റാക്കി. രാത്രിയായപ്പോള്‍ മുഴുവന്‍പേരെയും ജീവനോടെ പരിചയപ്പെട്ടു. 2ബെഡ്-റൂം ഹാള്‍ ഫ്ലാറ്റില്‍ മൊത്തം 11പേര്‍ . കോഴിക്കോട്‌ വയനാട് മലപ്പുറം പാലക്കാട്‌ തൃശൂര്‍ സ്വദേശികളായ മദ്ധ്യവയസ്ക്കര്‍ . രണ്ടും മൂന്നും തവണ പ്രായപൂര്‍ത്തി എത്തിയവര്‍ ! അവരില്‍ ചിലരുടെ നോട്ടം അത്ര പന്തിയല്ലെന്നെനിക്ക് തോന്നി. പാണ്ടിലോറിക്കിടയില്‍ പെട്ട ഓട്ടോയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കിടന്നെങ്കിലും ഉറക്കം പോയിട്ട് മയക്കം പോലും വന്നില്ല.

എന്നെക്കാള്‍ ഇരട്ടിവയസുള്ള ഈ പരട്ടകള്‍ക്കൊപ്പം എങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും.! മധുരപ്പതിനേഴ് കഴിഞ്ഞ് കേവലം നാലുവര്‍ഷംപോലുമായിട്ടില്ലാത്ത എന്നെയീ തടിമാടന്മാര്‍ മാനഭംഗപ്പെടുത്തില്ലെന്നാര് കണ്ടു.! ഒരു പോറലുമേല്‍ക്കാതെ ഇത്രേംകാലം സംരക്ഷിച്ചുപോരുന്ന എന്റെ ചാരിത്ര്യം ഇവര്‍ ചരിത്രത്തിലേക്ക് വലിച്ചെറിയുമോ.! ഓര്‍ക്കുംതോറും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. ബാഗിലൊരു കത്തിയെങ്കിലും കരുതാമായിരുന്നു. എന്നെപ്പോലുള്ള Handsome Boysനു ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ പറ്റാത്ത കാലമാണിത്. ഉടുത്തലുങ്കിയുടെ മറുഭാഗം തുടയ്ക്കിടയിലൂടെയിട്ട് മുറുക്കിയൊരു കെട്ടുംകെട്ടി കണ്ണുകളിറുകെപ്പൂട്ടി ഞാന്‍ ആത്മാര്‍ത്ഥമായും പ്രാര്‍ത്ഥിച്ചു.
'പടച്ചോനെ, എന്റെ കന്യകാത്വം നീ കാത്തോളണേ..'!

പിറ്റേന്ന് പകല്‍ !

ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഉണര്‍ന്നത്. അടിവയറ്റിലും നടുപ്പുറത്തും ശക്തമായ വേദന! മൂത്രമൊഴിക്കുമ്പോള്‍ അണ്ഡകടാഹം നടുങ്ങി. മാത്രനേരംകൊണ്ട് വിലപ്പെട്ട പലതും എനിക്ക് നഷ്ട്ടപ്പെട്ടോ..! എന്നെയവര്‍ പീഡിപ്പിച്ചോ..!

പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ സത്യമെനിക്ക് മനസിലായത്. കൂട്ടബലാല്‍സംഗത്തിന് ഞാന്‍ ഇരയായിട്ടില്ല. ഇരുമ്പു കട്ടിലിനു മീതെ പലക ഇടാതെയാണ് ബെഡ് ഇട്ടിരിക്കുന്നത്. അതാണീ വേദന. അടിവയറ്റില്‍ നിന്നുയരുന്നത് വിശപ്പിന്റെ കാഠിന്യമാണ്. സമയം 12മണി കഴിഞ്ഞിരിക്കുന്നു! 'ചെക്കനുറങ്ങിക്കോട്ടെ..' എന്ന് കരുതി ആരുമെന്നെ ഉണര്‍ത്തിയിരുന്നില്ല.

കുളികഴിഞ്ഞ് വസ്ത്രം മാറുമ്പോഴാണ് എന്റെ നഗ്നത മറക്കാനുള്ള മാറ്റച്ചുരികയില്ലെന്ന നഗ്നസത്യം എന്നെ ഞെട്ടിച്ചത്.! ഇന്നലെവരെ ഇട്ടിരുന്നത് അല്പംമുന്‍പ് കുളിക്കുമ്പോള്‍ കഴുകിയിട്ടു. തള്ളയുടെ വീട്ടില്‍നിന്നുള്ള മരണപ്പാച്ചിലിനിടയില്‍ അവിടെ കഴുകിയിട്ടിരുന്നവ എടുക്കാന്‍ വിട്ടുപോയിരിക്കുന്നു.!അവിടെച്ചെന്ന് അതൊക്കെ കൊണ്ടുവരിക അത്ര എളുപ്പവുമല്ല. എന്റെ സൈസ് തള്ളക്ക് പാകമാവാത്തതു കൊണ്ടു അതൊക്കെയെടുത്ത് വലിച്ചെറിയാനാണ് സാധ്യത. പാകമാവാത്ത ജെട്ടിയും കയ്യില്‍പിടിച്ച് എന്നെ പ്രാകുന്ന തള്ളയെ ഓര്‍ത്തപ്പോള്‍ എനിക്ക് നാണം തോന്നി. പാവം തള്ള!

എന്താണൊരു വഴിയെന്ന് ആലോചിച്ച് ടെറസില്‍ ചെന്നപ്പോള്‍ ദാ തൂങ്ങുന്നു അയലില്‍ നിറയെ പല സൈസിലുള്ള കിണ്ണംതൂക്കികള്‍ ! നല്ലൊരെണ്ണമെടുത്ത് റൂമില്‍വന്ന് കൊടിയേറ്റം നടത്തി. അല്പം ലൂസുണ്ടോന്നൊരു സംശയം. എന്നാലും കട്ടെടുത്തജെട്ടിയിട്ട് സാമാനംഭേദപ്പെട്ട നിലയില്‍ പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവന്നു.

രണ്ടുമൂന്നു ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് ബോറടിച്ചു തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ഉറങ്ങിയും ടീവി കണ്ടും പഴയപത്രങ്ങള്‍ വായിച്ചും മടുത്തിരിക്കുന്നു. ഒരു രാത്രി സലാംക്ക വന്നപ്പോള്‍ ജോലിക്കാര്യം ഓര്‍മ്മിപ്പിച്ചു. റൂമിന്റെ വാടകയും വട്ടച്ചെലവിനുള്ള കാശും കണ്ടെത്തണമെന്ന് പറഞ്ഞപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്റെ ചുമലില്‍ കൈ വെച്ചു.

"അനക്കൊരു ജോലിക്ക് വേണ്ടി ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. നല്ലത് കിട്ടീറ്റു മാത്രം നിന്നാ മതി. അതു വരെ മോനിവിടെ നിന്നോ. ആരും കുട്ട്യോട് വാടക ചോദിക്കൂല. എന്തേലും കാശു വേണേല്‍ ഇബ്ടെ ആരോട് വേണേലും ചോദിക്കാം. എന്താ പോരെ.?"

എന്റെ കണ്ണ് നിറഞ്ഞു. അപരിചിതനായ എനിക്കഭയം നല്‍കിയ സലാംക്കയും മറ്റുള്ളവരും സ്നേഹ വാത്സല്യങ്ങള്‍ കൊണ്ട് എനിക്കുള്ളില്‍ ആശ്ചര്യചിഹ്നം പണിയുകയായിരുന്നു. ഒരിക്കല്‍പോലും മുഖം കറുപ്പിച്ചു സംസാരിക്കുകയോ 'നീ പയ്യന്‍; ഞങ്ങള്‍ മുതിര്‍ന്നവര്‍ ' എന്ന രീതിയില്‍ പെരുമാറുകയോ ചെയ്തില്ല.

മനുഷ്യജീവിതത്തിലെ രസകരമായൊരു കാലഘട്ടമാണ് ഗള്‍ഫിലെ ബാച്ച്ലേഴ്സ് ലൈഫ്‌. പത്തും പന്ത്രണ്ടും പേരുടെ ഒരു കൂട്ടായ്മയാണത്. ഒറ്റപ്പെടലിന്റെ ദുരൂഹതകള്‍മറന്നു പൊട്ടിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരവാച്യലോകം! അതിരുകളില്ലാത്ത സ്വതന്ത്രത്തിന്റെ അനുഭൂതിയുണ്ടതിന്. ഒരേസമയം ചിരിക്കാനും കരയാനും പ്രവാസിക്ക് കഴിയുന്നത് ആ കൊച്ചുലോകത്തിന്റെ മാസ്മരികത കൊണ്ടാണ്. അവന്റെ കണ്ണുനീരൊപ്പാനുള്ള കഴിവുണ്ട് കൂടെക്കഴിയുന്നവരുടെ സാമിപ്യത്തിന്.

അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നവര്‍ . ഉച്ചഭക്ഷണത്തിന് വന്നു വിശ്രമിച്ച് വൈകിട്ട് വീണ്ടും പോകുന്നവര്‍ . രാവിലെപോയിട്ട് രാത്രി തിരിച്ചെത്തുന്നവര്‍ . ഓരോ പ്രവാസിയുടെയും നെഞ്ചകം ഓരോ ദ്വീപുകളാണ്. ഓര്‍മ്മകളുടെ ഭാരമിറക്കിവെച്ച് യാഥാര്‍ത്ഥ്യങ്ങളുടെ നൂല്‍പ്പാലത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു. ഒരു മെഴുകുതിരിയാണ് താനെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായ് ഉരുകിയൊലിക്കുന്നത് അവന്റെ ത്യാഗമാണ്. നാടുവിട്ടവന്റെ വിയര്‍പ്പും ഔദാര്യവുമാണ് നാട്ടിലുള്ളവരുടെ സുഖാലസ്യം. അനേകം ചൂഷണങ്ങളുടെ രുചിഭേദമറിഞ്ഞേ ഒരു മനുഷ്യന്‍ പ്രവാസിയാകുന്നുള്ളൂ..!

ജോലി ലഭിക്കുംവരെ വാടക തരണ്ടാ എന്ന് നിര്‍ബന്ധം പിടിച്ച അവര്‍ക്ക് മുന്‍പില്‍ ഞാനൊരുപാധി വെച്ചു. "കുക്കിങ്ങും ക്ലീനിങ്ങും ഞാന്‍ ചെയ്തോളാം.."

"അതിനു തനിക്ക് ഭക്ഷണമുണ്ടാക്കാനറിയോ..?" ന്യായമായ സംശയം.

"ഇല്ല. രണ്ടുമൂന്നു ദിവസം ആരെങ്കിലും കാണിച്ചു തന്നാല്‍ മതി."

ഹോട്ടലില്‍നിന്നും തിന്നുമടുത്ത് കുടല്‍മാല കടല്‍ പോലെയായ ആ പാവങ്ങള്‍ പാതിമനസോടെ സമ്മതിച്ചു.
ഇതാ യുദ്ധം മുറുകുകയാണ്. കടുക്മുതല്‍ കത്തിവരെ സുസജ്ജമാക്കി. തുരുമ്പെടുത്ത ഫ്രിഡ്ജ് വൃത്തിയാക്കി. ധാന്യപ്പൊടികള്‍ ദൈന്യതയോടെ എന്നെനോക്കി പരിഹസിച്ചു. എന്റെ ഉരുളിപരമ്പര ദൈവങ്ങളേ അനുഗ്രഹിക്കൂ..!

അഴുക്ക്പുരണ്ട കിച്ചന്‍ കഴുകിത്തുടച്ചു. കരിപുരണ്ട പാത്രങ്ങള്‍ നക്കിത്തുടച്ചു. തൂറിപ്പൊളിഞ്ഞ കക്കൂസില്‍ സോപ് പൊടിയും ക്ലോറക്സും ഡെറ്റോളുമിട്ട് നീന്തിത്തുടിച്ചു. കീറിപ്പറിഞ്ഞ കര്‍ട്ടനുകള്‍ അലക്കി വെളുപ്പിച്ചു. ആകെമൊത്തം സംഗതി ക്ലീനായതില്‍ അവര്‍ അതിയായി സന്തോഷിച്ചു.

45നും 60നുമിടയില്‍ പ്രായമുള്ള അവരെല്ലാവരും പരസ്പരം ബഹുമാനിക്കുന്നവരായിരുന്നു. ജീവിതം ഉത്സവമാക്കാത്തവര്‍ . യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ദൈവഭയമുള്ളവര്‍ . സുബഹി നിസ്ക്കാരം കഴിഞ്ഞാല്‍ പത്തുപേര്‍ക്കുള്ള ചായ ഉണ്ടാക്കും. കഴിക്കാന്‍ ബ്രെഡ്‌ ടോസ്സ്റ്റോ ഉപ്മാവോ ബിസ്ക്കറ്റോ കൊടുക്കും. എട്ടുമണിക്ക് ലാസ്റ്റ്‌ പേഴ്സണും പോയിക്കഴിഞ്ഞാല്‍ ഓരോ മുറികളും തൂത്തുവാരി തുടക്കും. അതിനിടയില്‍ ചോറിനുള്ള അരിയിടും. പിന്നെ കറിവെക്കും. വൈകിട്ട് ആറു കഴിഞ്ഞാല്‍ രാത്രിഭക്ഷണത്തിനുള്ള പണിയിലേക്കിറങ്ങും.

ആനുകാലികങ്ങളില്‍ വരുന്ന പാചകകുറിപ്പുകളൊക്കെ ഞാനവരില്‍ പരീക്ഷിച്ചു നോക്കി. എണ്ണ ചൂടാക്കി ഉള്ളി വാട്ടി ഉലുവയിട്ടുണ്ടാക്കുന്ന മീന്‍കറിയും മല്ലിച്ചപ്പും തേങ്ങയും മിക്സിയിലരച്ചുണ്ടാക്കുന്ന മട്ടന്‍കറിയും കഴിച്ച് അവര്‍ ഏമ്പക്കം വിട്ടു. ഓരോ സവാള അരിയുമ്പൊഴും ഒരായിരം കണ്ണീര്‍ത്തുള്ളികള്‍ ഒലിച്ചിറങ്ങിയത് പുതിയൊരനുഭവമായിരുന്നു. ഒരേ കറിക്കുതന്നെ ഒന്നിലേറെ രുചികളുണ്ടായതിന്റെ പൊരുളെന്തെന്ന് ആരുമറിഞ്ഞില്ല. ഇന്ന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ അരിഞ്ഞിട്ടാല്‍ അടുത്ത ദിവസം അത് മൂന്നുംകൂടി മിക്സിയില്‍ അരച്ചെടുക്കും. സവാളയും തക്കാളിയും ഇതുപോലെ അരച്ചെടുത്ത് കറിവെച്ചു തീറ്റിച്ചിട്ടുണ്ട് നല്ലവരായ ആ പഹയന്മാരെ..!

ആദ്യമൊക്കെ കറികളില്‍ ആവശ്യത്തിലധികം വെള്ളം കൂടിയിരുന്നു. അത്തരം കറികള്‍ മുറുകാന്‍വേണ്ടി ബ്രെഡിന്റെ കഷ്ണങ്ങളോ റവപ്പൊടിയോ ഇടും. ചിലപ്പോള്‍ മുളകുപൊടി കൂടുതല്‍ . മറ്റുചിലപ്പോള്‍ മല്ലിപ്പൊടിയുടെ ചവര്‍പ്പ്. എരിവ് കൊണ്ട് കണ്ണുതുടച്ച്‌ ചിലര്‍ കക്കൂസിലേക്കോടും. മറ്റുചിലര്‍ മൂലംപൊള്ളിയ നാണക്കേട് പുറത്തുപറയാതെ എല്ലാം സഹിച്ചു.!

പക്ഷെ ഒരുമാസം പിന്നിട്ടപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാനൊരു മികച്ച പണ്ടാരിയായി. പലതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പഠിച്ചു. നല്ല രുചി. നല്ല കൈപുണ്യം.
2003ല്‍ ഞാന്‍ കാണിച്ച ആ സാഹസം ഒരു അനുഗ്രഹം തന്നെയായിരുന്നു. അവര്‍ക്കിടയിലെ മൂന്നരമാസത്തെ ജീവിതം എനിക്ക് നല്‍കിയത് ഭക്ഷണമുണ്ടാക്കാനുള്ള അറിവും കഴിവും മാത്രമായിരുന്നില്ല. നല്ല മനസുകളിലെ നല്ല കാഴ്ചപ്പാടുകളായിരുന്നു... സഹജീവി സ്നേഹമായിരുന്നു... എല്ലാറ്റിനുമുപരി, ജീവിതം എന്നത് കുട്ടിക്കളി അല്ലെന്ന വലിയൊരു പാഠമായിരുന്നു..!

**